പേരാമ്പ്ര (കോഴിക്കോട്): സ്വദേശത്തേക്ക് ഉടൻ മടങ്ങാൻ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി അന്യസംസ്ഥാന തൊഴിലാളികൾ സംഘടിച്ചിറങ്ങിയത് സംഘർഷത്തിനിടയാക്കി. തടയാനെത്തിയ പൊലീസിനു നേരെ ചിലർ കൈയേറ്റത്തിനു മുതിർന്നു. കൂടുതൽ പൊലീസെത്തി ബലം പ്രയോഗിച്ച് തൊഴിലാളികളെ മടക്കിവിടുകയായിരുന്നു. മൂന്നു പേർ കസ്റ്റഡിയിലായി.
ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി പാറക്കടവിൽ ഇന്നലെ രാവിലെയാണ് സംഭവം. കൂട്ടത്തിലെ കുറേ പേർക്ക് ശ്രമിക് സ്‌പെഷ്യൽ ട്രെയിനിൽ മടങ്ങാൻ കഴിഞ്ഞതോടെ തങ്ങൾക്കും സൗകര്യം ഒരുക്കണമെന്ന് മറ്റുള്ളവർ ആവശ്യപ്പെട്ടിരുന്നു.
പാലേരി വില്ലേജ് ഓഫീസർ കെ.പ്രദീപൻ ഇന്നലെ രാവിലെ താമസസ്ഥലത്തെത്തി കാര്യങ്ങൾ ധരിപ്പിച്ചു മടങ്ങി. പിന്നാലെ പാറക്കടവിലും കുമ്പളത്തുമുള്ള എഴുപതോളം ബീഹാർ, പശ്ചിമബംഗാൾ സ്വദേശികൾ പ്രതിഷേധിക്കാൻ ഇറങ്ങുകയായിരുന്നു. പേരാമ്പ്ര സബ് ഇൻസ്പക്ടർ മനീഷ് എത്തി അവരുമായി സംസാരിക്കവേ ചിലർ കൈയേറ്റം ചെയ്തു. നാട്ടുകാർ ഇടപെട്ട് ഇക്കൂട്ടരെ പിടിച്ചുതള്ളി മാറ്റി. എസ്.ഐയുടെ കൂടെ പൊലീസ് ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പക്ടർ പി. രാജേഷിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് എല്ലാവരെയും ഓടിച്ചുവിട്ടത്. പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.