കോഴിക്കോട്: വാണിമേൽ പുഴയിൽ അടിഞ്ഞുകൂടിയ പാറകളും മറ്റും നീക്കം ചെയ്യുന്നതിന് ദുരന്തനിവാരണ വകുപ്പ് 2.96 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വർഷം വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പുഴയിൽ പാറകളും മരത്തടികളും അടിഞ്ഞതോടെ മഴക്കാലത്ത് പല ഭാഗങ്ങളിലും പുഴ കരകവിഞ്ഞും ഗതി മാറിയും ഒഴുകിയിരുന്നു. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദ്ദേശ പ്രകാരം മേജർ ഇറിഗേഷൻ വകുപ്പാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. കടോളി പാലത്തിന്റെ മുകൾഭാഗം രണ്ട് റീച്ച് 61.90 ലക്ഷം, പാലോളി താഴ ഭാഗം രണ്ട് റീച്ച് 96.10 ലക്ഷം, മഞ്ചേരി കടവ് ഭാഗം 76.90 ലക്ഷം, മീത്തലേ പൈങ്ങോൾ ഭാഗം 30.75 ലക്ഷം, കല്ലുമ്മൽ ഭാഗം 30.80 ലക്ഷം എന്നിങ്ങനെയാണ് തുക വിനിയോഗം. ഇ.കെ.വിജയൻ എം.എൽ.എ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. സർവെ ഇന്ന് ആരംഭിക്കും.