കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരാൾക്ക് കൂടി രോഗമുക്തി. നാദാപുരം പാറക്കടവ് സ്വദേശിയായ 78 കാരനാണ് ഭേദമായി ആശുപത്രി വിട്ടത്.
മേയ് ഏഴിന് ദുബായിൽ നിന്നെത്തിയ ഇദ്ദേഹം എൻ.ഐ.ടി ഹോസ്റ്റലിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ 16 ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനാ ഫലം ഇന്നലെ നെഗറ്റീവായി. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 25 ആയി. ഇപ്പോൾ 11 കോഴിക്കോട് സ്വദേശികളും കാസർകോട്, കണ്ണൂർ, മലപ്പുറം സ്വദേശികളായി മുന്നു പേരുമാണ് ചികിത്സയിലുള്ളത്.
ഇന്നലെ 56 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3129 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 3077 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. ഇതിൽ 3032 എണ്ണം നെഗറ്റീവാണ്. 52 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ആരോഗ്യവകുപ്പ് ഡയറക്ടർ ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കൺട്രോൾ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി. ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രോഗ്രാം ഓഫീസർമാരുടെ യോഗം ചേർന്ന് ബ്ലോക്ക്തല പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. പ്രോഗ്രാം ഓഫീസർമാർ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 5 പേരെ കൗൺസലിംഗിന് വിധേയരാക്കി. 139 പേർക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നൽകി. 1879 സന്നദ്ധസേന പ്രവർത്തകർ 7320 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി.
നിരീക്ഷണത്തിൽ
806 പ്രവാസികൾ
ഏറ്റവും ഒടുവിലെത്തിയ 135 പേർ ഉൾപ്പെടെ ആകെ 806 പ്രവാസികളാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 352 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററിലും 439 പേർ വീടുകളിലുമാണ്. 15 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 99 പേർ ഗർഭിണികളാണ്.
"പുതുതായി 501 പേർ ഉൾപ്പെടെ 5,659 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 25,479 പേർ നിരീക്ഷണം പൂർത്തിയാക്കി. 10 പേർ ആശുപത്രി വിട്ടു"
ഡോ.വി.ജയശ്രീ,
ജില്ലാ മെഡിക്കൽ ഓഫീസർ