കോഴിക്കോട്: സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ എം.പി.വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു. ജെ.പിയുടെയും രാംമനോഹർ ലോഹ്യയുടെയും വിചാരധാരകൾക്ക് ഇന്ത്യയിൽ ഇടം നൽകാനുള്ള രാഷ്ട്രീയ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. നവ ഉദാരവത്ക്കരണ നയത്തിന്റെ ജനവിരുദ്ധത തുറന്നുകാട്ടുന്ന നിരവധി രചനകൾ അദ്ദേഹം നടത്തി. പത്ര വ്യവസായ രംഗത്ത് ദേശീയ തലത്തിൽ തന്നെ അദ്ദേഹം പ്രവർത്തിച്ചു.
സാധാരണഗതിയിൽ രാഷ്ട്രീയപ്രസംഗങ്ങളിൽ പരാമർശിക്കപ്പെടാതെ പോകുന്ന പരിസ്ഥിതി, സംസ്‌കാരം, സാഹിത്യം, ചിത്രകല എന്നിവ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉണ്ടാകും. എഴുത്തിന്റെ ലോകത്തും അദ്ദേഹം തിളങ്ങി. നിയമസഭാംഗം, പാർലമെന്റ് അംഗം, സംസ്ഥാന മന്ത്രി, കേന്ദ്ര സഹമന്ത്രി എന്നീ നിലകളിലും സവിശേഷമായ പ്രവർത്തനങ്ങൾ നമ്മൾ കണ്ടു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി എ.കെ. ബാലൻ അറിയിച്ചു.