പാലാ : കാണികളുടെ ചുണ്ടിലും മനസിലും പാൽ പുഞ്ചിരി വിടർത്തുന്ന മനോഹര ചിത്രങ്ങളൊരുക്കി യുവ വനിതാ ദന്തഡോക്ടർ. കുപ്പികളിൽ ദൃശ്യവിരുന്നൊരുക്കിയാണ് ഡോ.സേതുലക്ഷ്മി രാജീവ് കലാസ്വാദകരെ കുപ്പിയിലിറക്കുന്നത്. ലോക്ക് ഡൗണിന് തൊട്ടുമുമ്പുവരെ ചിത്രരചനയെക്കുറിച്ച് സേതുലക്ഷ്മി ചിന്തിച്ചിട്ടു പോലുമില്ല. നീണ്ട ദിവസങ്ങൾ വീട്ടിൽ ചുമ്മാ ഇരുന്നപ്പോൾ ഉപയോഗശൂന്യമായ കുപ്പികളിൽ ചിത്രം വരച്ചാലോ എന്നായി ആലോചന. മകളുടെ ആഗ്രഹത്തിന് അച്ഛൻ രാജീവും അമ്മ വിലാസിനിയും ഒപ്പം നിന്നു. കഴിഞ്ഞ 20 ദിവസം കൊണ്ട് ഇരുനൂറിൽപ്പരം കുപ്പികളിലാണ് സേതുലക്ഷ്മി തന്റെ ഭാവനയ്ക്ക് ചായം തേച്ചത്. ആദ്യഘട്ടത്തിൽ അച്ഛനമ്മമാർ, പിന്നെ കസിൻസ്, സുഹൃത്തുക്കൾ. എല്ലാവരും കുപ്പിയിലെ ചിത്രങ്ങൾ കണ്ട് മനോഹരമായി ചിരിച്ചപ്പോൾ ഡോ.സേതു ഒന്നു തീരുമാനിച്ചു. ദന്ത ചികിത്സയ്‌ക്കൊപ്പം ചിത്രരചനയും മുന്നോട്ടു കൊണ്ടുപോകണം. അക്രിലിക് പെയിന്റും ത്രെഡും മോൾഡും ഉപയോഗിച്ചാണ് കുപ്പികൾ മനോഹരദൃശ്യങ്ങളാക്കി മാറ്റിയെടുക്കുന്നത്. തിരുവല്ല പുഷ്പഗിരി ഡെന്റൽ കോളേജിൽ നിന്ന് ഉയർന്ന വിജയം നേടിയ സേതുലക്ഷ്മി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. രാമപുരം കുറിഞ്ഞി ആലാട്ടുകുന്നേൽ കുടുംബാംഗമാണ്. പള്ളിക്കത്തോട് മന്ദിരം കവലയിലാണ് താമസം.