പാലാ: നഗരസഭയുടെ കൊട്ടാരമറ്റം ബസ് സ്റ്റേഷന് ഇനി പുതിയ മുഖം. വെള്ളംകെട്ട് ഒഴിവാക്കാൻ പാലാ നഗരസഭയുടെ നേതൃത്വത്തിൽ ബസ് സ്റ്റേഷൻ പേവിംഗ് ടൈലുകൾ പാകി നവീകരിച്ചു. മുമ്പ് വെള്ളപ്പൊക്കത്തെ തുടർന്നും കനത്ത മഴയിലും ടാറിംഗ് നശിച്ച് ബസ് സ്റ്റേഷനിൽ വലിയ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു. ഇത് യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഓരോ വർഷവും ബസ് സ്റ്റേഷൻ റീ ടാറിംഗിനായും അറ്റകുറ്റപണികൾക്കായും പത്ത് ലക്ഷം രൂപയാണ് നഗരസഭ ചിലവഴിച്ചിരുന്നത്. ബസ് സ്റ്റേഷൻ പൂർണ്ണമായും ഇന്റർലോക്കിംഗ് പേവിംഗ് ടൈലുകൾ പാകി നവീകരിച്ചതോടെ ഇനി കുഴിരഹിത സ്റ്റാന്റായി മാറുകയാണ് കൊട്ടാരമറ്റം കെ.എം.മാണി നിയമസഭാംഗത്വ സുവർണ്ണ ജൂബിലി സ്മാരക ബസ് സ്റ്റേഷൻ. ജോസ്.കെ.മാണി എം.പിയുടെ നിർദ്ദേശത്തെ തുടർന്ന് മുൻ നഗരസഭാദ്ധ്യക്ഷ ബിജി ജോജോ മുൻകൈയെടുത്ത് നഗരസഭയുടെ 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 28 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പദ്ധതി നടപ്പാക്കിയത്.മുൻ നഗരസഭാ ചെയർപേഴ്‌സണും വാർഡ് കൗൺസിലിലറുമായ ലീന സണ്ണിയും, കൗൺസിലർ ബിജു പാലൂപടവനും നിരന്തരമായി ഇടപെട്ടാണ് മഴക്കാലത്തിനു മുമ്പേ ബസ് സ്റ്റാൻഡ് നവീകരണം സമയബന്ധിതമായി പൂർത്തിയാക്കിയത്. ലോക്ക് ഡൗണിനെ തുടർന്ന് ഇടയ്ക്ക് നിർമ്മാണം നിറുത്തിവെച്ചെങ്കിലും ഇടക്ക് ലഭിച്ച ഇളവുകൾ പ്രയോജനപ്പെടുത്തി പണികൾ പൂർത്തിയാക്കുകയായിരുന്നു .ലോക്ക് ഡൗൺ പിൻവലിച്ചാൽ ബസ് സ്റ്റേഷൻ തുറന്നു നൽകുമെന്ന് ചെയർപേഴ്‌സൺ മേരി ഡോമിനിക് അറിയിച്ചു.
നീർചാൽ നിർമ്മിക്കണം
ബസ് സ്റ്റേഷനിൽ നിന്ന് മഴവെള്ളം ഒഴുകിപോകാൻ ആഴം കൂടിയ നീർചാൽ കൂടി നിർമ്മിക്കണമെന്നും തണൽമരങ്ങൾക്ക് ചുറ്റും തറ നിർമ്മിച്ച് യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യപ്പെടുത്തണമെന്നും ഇന്നലെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ ജോസ് കെ.മാണി എം.പി നിർദ്ദേശിച്ചു. പാലാ കോഴാ റോഡ് മഴക്കാലത്തിനു മുൻപ് റീ ടാർചെയ്യാൻ നടപടി സ്വീകരിക്കണമെന്നും പൊതുമരാമത്ത് വകുപ്പിനോട് അദ്ദേഹം ആവശ്യപ്പെട്ടു.ബസ് സ്റ്റേഷൻ നവീകരണത്തിന് നേതൃത്വം നൽകിയ നഗരസഭയേയും ജോസ്.കെ.മാണി എം.പിയേയും പാസഞ്ചേഴ്‌സ് അസോസിയേഷൻ നിർവാഹക സമിതി ചെയർമാൻ ജയ്‌സൺ മാന്തോട്ടം അഭിനന്ദിച്ചു
പദ്ധതി ചിലവ്: 28 ലക്ഷം