പൊൻകുന്നം: ഇന്നലെ വൈകിട്ടുണ്ടായ ഇടിമിന്നലിൽ ചിറക്കടവിൽ വീടുകൾക്ക് നാശനഷ്ടം. രണ്ട് പശുക്കൾ മിന്നലേറ്റ് ചത്തു.ചിറക്കടവ് എം.ജി.എം.യു.പി.സ്‌കൂളിന് സമീപം പൊട്ടൻപ്ലാക്കൽ രാജുവിന്റെ വീടിന്റെ ജനൽചില്ലുകളും പിൻഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റും തകർന്നു. വൈദ്യുതോപകരണങ്ങളും വയറിംഗും നശിച്ചു. ടോയ് ലറ്റിന്റെ ഭിത്തി വിണ്ടുകീറി. കാലിത്തൊഴുത്ത് തകർന്നു. രണ്ടു കറവപ്പശുക്കൾ ചത്തു. വീടിനുള്ളിലായിരുന്ന രാജു മിന്നലിന്റെ ആഘാതത്തിൽ തെറിച്ചുവീണെങ്കിലും പരിക്കേറ്റില്ല. പുരയിടത്തിലെ തെങ്ങിനും മിന്നലേറ്റു. സമീപത്തെ പൊട്ടൻപ്ലാക്കൽ കേശവപിള്ളയുടെ വീടിന്റെ ജനൽചില്ലുകളും തൊട്ടടുത്തുള്ള സർക്കാർ ആയുർവേദാശുപത്രിയുടെ ജനൽചില്ലുകളും തകർന്നുവീണു. മറ്റു പല വീടുകളിലെയും വൈദ്യുതോപകരണങ്ങൾ നശിച്ചിട്ടുണ്ട്.