കോട്ടയം : കാലവർഷ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പുകൾക്ക് ജില്ലയിൽ തുടക്കമായി. കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ജില്ലാ കളക്ടർ പി.കെ.സുധീർബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, അസി.കളക്ടർ ശിഖാ സുരേന്ദ്രൻ, എ.ഡി.എം അനിൽ ഉമ്മൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
യോഗ തീരുമാനം ഇങ്ങനെ
ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമ്പോൾ മുൻ വർഷങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ ഭേദഗതികൾ വരുത്തും
മുൻപ് പ്രളയം കൂടുതലായി ബാധിച്ച മേഖലകളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സമീപ സ്ഥലങ്ങളിൽ തന്നെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തും
പ്രായമായവർക്കും കൊവിഡ് ക്വാറന്റൈനിലുള്ളവർക്കും പ്രത്യേകം ക്യാമ്പുകൾ ക്രമീകരിക്കും. സ്‌കൂളുകൾ, ഓഡിറ്റോറിയങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയാകും കൂടുതലായി ഉപയോഗിക്കുക
31ന് മുൻപ് ജില്ലയിലെ മുഴുവൻ തോടുകളിലെയും ആറുകളിലെയും തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കാൻ ജലസേചനവകുപ്പിനും തദ്ദേശസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി
കലുങ്കുകൾക്കിടയിലെ മാലിന്യ നീക്കത്തിന് പൊതുമരാമത്ത് നിരത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി
മുൻവർഷങ്ങളിൽ പ്രളയം ബാധിച്ച പഞ്ചായത്തുകളിൽ ദുരന്ത നിവാരണ യോഗങ്ങൾ ചേരും.
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത
ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി. കൊതുക് നിർമ്മാർജ്ജന യജ്ഞവും ആരംഭിച്ചു. ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാൻ തീവ്രയത്‌ന പരിപാടിക്ക് രൂപംനൽകിയതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.