അടിമാലി .ആദിവാസി മേഖലയിലെ പരമ്പരാഗത കൃഷികളായ റാഗി, തെന, തുടങ്ങിയ കൃഷികൾ പുനരുജ്ജീവിപ്പിക്കുതിനായി തയ്യാറാക്കിയിട്ടുള്ള 'കാവൽമാടം' പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. കൃഷിക്കായുള്ള വിത്തു വിതയ്ക്കൽ 20ന് രാവിലെ 10.30 ന് അടിമാലി ചിപ്പാറക്കുടിയിൽ നടത്തപ്പെടുന്നു. ചിന്നപ്പാറക്കുടിയിലെ 20 കർഷകരുടെ പത്തേക്കറോളം ഭൂമിയിലാണ് ക്യഷി ആരംഭിക്കുന്നത്. അതോടൊപ്പം 11 ഇനത്തിലുള്ള അപൂർവ്വ ഇനം റാഗി വിത്തുകൾ സംരക്ഷിക്കുതിനായി 2 മാതൃക തോട്ടങ്ങളും കാവൽപ്പുരയും തയ്യാറാക്കിട്ടുണ്ട്.
കാൽ നൂറ്റാണ്ടിലധികമായി പരമ്പരാഗത കൃഷികൾ ആദിവാസി കുടികളിൽ അന്യം നിന്നു പോയിട്ടുള്ളതും, പുതു തലമുറ നൂതന ഭക്ഷണ ശൈലി സ്വീകരിക്കുകയും ചെയ്തതോടെ ക്യാൻസർ പോലുള്ള ജീവിത ശൈലി രോഗങ്ങൾ ആദിവാസി സമൂഹത്തിലും വ്യാപകമായി കൊണ്ടിരിക്കുകയാണ്. ആയതിനൊരു പരിഹാരമെന്നനിലയിൽ കൂടിയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
പരമ്പരാഗത കൃഷികളുടെ പുനരുജ്ജീവനത്തോടൊപ്പം, കൊവിഡ് പോലുള്ള പകർച്ച വ്യാധികളുടെ പശ്ചാത്തലത്തിൽ ഭക്ഷ്യ സ്വയം പര്യാപ്തതയും കാവൽമാടം പദ്ധതിയിലൂടെ ലക്ഷ്യമിട്ടു. ഫെബ്രുവരി മാസത്തിൽ പദ്ധതിയുടെ ഉദ്ഘാടനം മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിക്കുകയും തുടർന്ന് തേവര എസ്.എച്ച കോളേജിലെ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ നിലമൊരുക്കൽ ആരംഭിക്കുകയും ചെയ്തിരുന്നു.
ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ അടിമാലി ഗ്രാമ പഞ്ചായത്ത്, കൃഷി, പട്ടികവർഗ്ഗ വികസനം, വനം, തുടങ്ങിയ വകുപ്പുകളുടെയും, യു.എൻ.ഡി.പി യുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുത്.