കോട്ടയം: ജില്ലയിൽ 53 ദിവസങ്ങൾക്കുശേഷം കെ.എസ്.ആർ.ടി.സി ബസുകൾ ഓടിത്തുടങ്ങിയെങ്കിലും യാത്രക്കാർ തീരെക്കുറവ്. കോട്ടയം ഡിപ്പോയിൽ നിന്നും ഇന്ന് രാവിലെ പത്തുമണിവരെ 17 സർവീസുകളാണ് നടത്തിയത്. വൈക്കം, പാലാ, മുണ്ടക്കയം, ചങ്ങനാശേരി റൂട്ടുകളിലാണ് കൂടുതലും സർവീസ് നടത്തിയത്. ഈ ഡിപ്പോകളിൽ നിന്നുള്ള ബസുകളും കോട്ടയത്തേക്ക് സർവീസ് നടത്തി. എന്നാൽ, ഏതാനും ചില സ്വകാര്യ ബസുകളെ സർവീസ് നടത്താൻ തയാറായിട്ടുള്ളു. നിലവിലുള്ള ചർജിന്റെ ഇരട്ടിയാണ് ഇപ്പോൾ വസൂലാക്കുന്നത്. നിശ്ചിത അകലം പാലിച്ചാണ് ബസുകളിൽ ഇരുത്തുന്നത്. കൂടാതെ മാസ്ക് ധരിക്കാത്തവരെ ബസിൽ കയറാൻ അനുവദിച്ചില്ല.
ദീർഘദൂര സർവീസ് ഇല്ലാത്തതിനാലാണ് യാത്രക്കാർ കുറയുന്നതെന്ന് കോട്ടയം ഡിപ്പോ അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഈ സ്ഥിതി മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇന്ന് രാവിലെ കോട്ടയം ടൗണിൽ നല്ല തിരക്കായിരുന്നു. പൊലീസുകാർ ഏറെക്കുറെ റോഡുകളിൽ നിന്നും അപ്രത്യക്ഷമായി. കോട്ടയം സസ്യമാർക്കറ്റിലും മത്സ്യ മാർക്കറ്റിലും പതിവിലും കൂടുതൽ ആളുകൾ എത്തി. സ്വകാര്യ കാറുകളിലും ബൈക്കുകളിലുമാണ് കൂടുതൽ ആളുകളും എത്തിയത്. ഓട്ടോ റിക്ഷകളും ഇന്ന് കൂടുതലായി റോഡിലിറങ്ങി.
അതേസമയം കൊവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്നത് മൂന്നു പേരാണ്. എന്നാൽ, കോരുത്തോട് പഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത് ജില്ലയ്ക്ക് തിരിച്ചടിയായി. മഹാരാഷ്ട്രയിൽ നിന്ന് കോരുത്തോട് പഞ്ചായത്തിലെ മടുക്കയിലെ വീട്ടിലെത്തിയ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
മഹാരാഷ്ട്രയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ നാട്ടിലെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് പാലക്കാട് ഇറങ്ങി. ഇയാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇയാളും ആശുപത്രിയിലാണ്.
289 പേർക്ക് ക്വാറന്റൈൻ നിർദ്ദേശിച്ചതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3425 ആയി ഉയർന്നു. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് ക്വാറന്റൈനിൽ കഴിയുന്നത്.