പാലാ: കുരുന്നുകളേ .... നിങ്ങൾക്ക് ഊഞ്ഞാലാടണോ ... സീസോയിൽ കയറണോ, അതുമല്ലെങ്കിൽ താറാവിന്റെ പുറത്തേറി' അന്ന നട' നടക്കണോ....? ആഗ്രഹമുണ്ടെങ്കിൽ പുലിയന്നൂർ ആശ്രമം ഗവ. എൽ.പി. സ്‌കൂളിലേക്ക് പോന്നോളൂ .... നിങ്ങളുടെ കളി ചിരികളോടു കൂട്ടുകൂടാൻ ഇവിടെ 'കളിയൂഞ്ഞാൽ ' എന്ന മനോഹരമായ പാർക്ക് റെഡിയാണ്. ജില്ലയിലെ മറ്റൊരു ഗവ. എൽ.പി.സ്‌കൂളിലും ഇത്ര മനോഹരവും വിശാലവുമായ കളിസ്ഥലവും പാർക്കും ഉണ്ടാവാൻ വഴിയില്ല.

കോട്ടയം ജില്ലയിലെ ആദ്യ ബാല സൗഹൃദ പഞ്ചായത്തായ മുത്തോലി പഞ്ചായത്താണ് 'കളിയൂഞ്ഞാലിന്റെ ' സൃഷ്ടിക്കു പിന്നിൽ.

മുത്തോലി പഞ്ചായത്തിലെ നാലാം വാർഡിലാണ് ആശ്രമം ഗവ. എൽ.പി.സ്‌കൂൾ. ഇവിടെ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി അറുപതോളം കുട്ടികളുണ്ട്. ഇവർക്കായി അഞ്ചു ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് അധികാരികൾ 'കളിയൂഞ്ഞാൽ പാർക്ക് ' നിർമ്മിച്ചത്.പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റുകൂടിയായ നാലാം വാർഡ് മെമ്പർ രാജൻ മുണ്ടമറ്റത്തിന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് ആശ്രമം സ്‌കൂളിൽ പാർക്ക് ഒരുങ്ങിയത്.

സ്‌കൂൾ വളപ്പിൽ വിശാലമായ അരയേക്കറോളം ഭാഗത്താണ് കളിയൂഞ്ഞാലിന്റെ തട്ട്. ടൈലുകൾ പാകി മനോഹരമാക്കിയ നടപ്പാത .ഇതിനോടു ചേർന്ന് പുൽത്തകിടി. നിരനിരയായിട്ട ഇരിപ്പിടങ്ങൾ, വിവിധങ്ങളായ പത്തോളം കളി ഉപകരണങ്ങൾ, സ്ലൈഡറുകൾ ..... 'കളിയൂഞ്ഞാൽ ' എന്ന് പേരിട്ട പാർക്കും കളിസ്ഥലവും കുഞ്ഞുങ്ങളെ ഏറെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പ്. പൂച്ചെടികളും, പുൽത്തകിടിയും കൂടി ഒരുക്കുന്നതോടെ കളിയൂഞ്ഞാലിന്റെ നിർമ്മാണം പൂർത്തിയാവും.

' കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ എങ്ങനെയാവും എന്ന് ഉറപ്പു പറയാറായിട്ടില്ല. എങ്കിലും വിദ്യാലയാരംഭത്തിൽ തന്നെ കളിയൂഞ്ഞാലിനും തുടക്കം കുറിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.' പഞ്ചായത്ത് പ്രസിഡന്റ് രാജൻ മുണ്ടമറ്റവും ആശ്രമം സ്‌കൂൾ പ്രധാനാദ്ധ്യാപിക ബിന്ദുവും പറയുന്നു.
കളിയൂഞ്ഞാൽ നേരിൽ കാണാൻ ജോസ്. കെ. മാണി എം.പി.യും, മാണി.സി. കാപ്പൻ എം. എൽ. എ. യും അടുത്ത ദിവസം സ്‌കൂളിലെത്തുന്നുണ്ട്.