beef

കോട്ടയം: കേരളത്തിലേക്ക് കാലികളെ കൊണ്ടുവരുന്നതിൽ വ്യാപാരികൾക്ക് കൂച്ചുവിലങ്ങ് ഇട്ട് ആന്ധ്രാ, തമിഴ്നാട് ലോബി രംഗത്ത്. ഇതോടെ കേരളത്തിലേക്ക് കാലിവരവ് നിലച്ചു. ബീഫിന്റെ വില വാണം പോലെ കുതിച്ചുയർന്നു. ഒരാഴ്ച മുമ്പ് 360 രൂപ കിലോക്ക് വിലയുണ്ടായിരുന്ന ബീഫിന് ഇന്ന് രാവിലെ കോട്ടയത്തെ വില 380 രൂപ. തിരുവനന്തപുരത്ത് ഒരു കിലോ ബീഫ് കിട്ടണമെങ്കിൽ 400 രൂപ നല്കണം. മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോക്ക് 500 രൂപ. രണ്ടു കിലോ ചോദിച്ചാൽ കൊടുക്കാനാവാത്ത അവസ്ഥയിലാണ് വ്യാപാരികൾ.

ഗോ സംരക്ഷണ പ്രവർത്തകരുടെ പേരിലാണ് കൂടുതലും പിരിവ് നടത്തുന്നത്. കാലികളുമായി കേരളത്തിലേക്ക് വരുന്ന ലോറികൾ തടഞ്ഞുനിർത്തി കാലികളെ കടത്തിക്കൊണ്ടുപോവുന്ന പ്രവണത തുടങ്ങിയിട്ട് വർഷങ്ങളായി. ഇവർക്ക് കൈമടക്ക് കൊടുത്താൽ മാത്രമേ കാലിയുമായി എത്തുന്ന ലോറി പോവാൻ അനുവദിക്കുകയുള്ളു. കൂടാതെ പൊലീസിനും കൈമടക്ക് നല്കേണ്ടി വരുന്നുണ്ട്. ചുരുക്കത്തിൽ ഒരു ലോഡ് കാലിയുമായി എത്തുന്ന ലോറി കേരളത്തിലേക്ക് കടക്കുമ്പോൾ ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി ഇനത്തിൽ മാറുമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. കാലി കടത്തലിലെ അഴിമതി തടയണമെന്നാവശ്യപ്പെട്ട് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എം.സലിം പ്രധാനമന്ത്രിക്ക് പരാതി നല്കിയിരുന്നു. ഇതേ തുടർന്ന് കേരള ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കത്ത് അയച്ചിരുന്നു. തുടർന്ന് തമിഴ്നാട്, ആന്ധ്രാ ചീഫ് സെക്രട്ടറിമാർക്ക് കേരളചീഫ് സെക്രട്ടറി കത്ത് അയച്ചിട്ടുണ്ട്. അനുകൂല നിലാപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എം.എം.സലിം.

ഒരു മാസം രണ്ടുലക്ഷം കാലികൾ എത്തിയാൽ മാത്രമേ കേരളീയർക്ക് ബീഫ് നല്കാനാവുകയുള്ളു. ആവശ്യത്തിനുള്ള ബീഫിൽ 90 ശതമാനവും എത്തുന്നത് തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമാണ്. ആവശ്യമുള്ളതിൽ പത്തുശതമാനം കാലികളെ കേരളത്തിലുള്ളു.

റംസാൻ വിപണിയ്ക്ക് ആവശ്യത്തിനുള്ള ബീഫ് വ്യാപാരികളുടെ കൈകളിലില്ല. ആവശ്യത്തിന് കാലികളെ കിട്ടാതായതോടെ കേരളത്തിൽ വളർച്ചയെത്താത്ത കാലികളെ കശാപ് ചെയ്യുകയാണ് വ്യാപാരികൾ. ഇത് തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലെ കാലി സമ്പത്ത് അപ്രത്യക്ഷമാവും. പിന്നെ, എന്ത് എന്ന ചോദ്യത്തിലാണ് ബീഫ് കച്ചവടക്കാർ.