കോട്ടയം: കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉഴവൂര്‍ സ്വദേശിനി രോഗമുക്തയായി. കുവൈറ്റില്‍നിന്ന് മെയ് ഒന്‍പതിന് എത്തിയ ഗര്‍ഭിണിയായ ഇവര്‍ക്കും രണ്ടു വയസുള്ള മകനും രോഗം ബാധിച്ചിരുന്നു. കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു. ഇരുവരും ഇന്നലെ വീട്ടിലേയ്ക്ക് മടങ്ങി. ഇവര്‍ ഹോം ക്വാറന്റൈനില്‍ തുടരും. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 22 ആയി.

ജില്ലയില്‍ ഇന്ന് രണ്ടു പേരുടെ പരിശോധനാ ഫലംകൂടി പോസിറ്റീവായി. മെയ് 18ന് വിദേശത്തുനിന്നെത്തിയ കറുകച്ചാല്‍ സ്വദേശിക്കും (47) ഇതേ ദിവസം ബാംഗ്ലൂരില്‍നിന്ന് വന്ന മീനടം സ്വദേശിനിക്കു (23) മാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അബുദാബി- തിരുവനന്തപുരം വിമാനത്തില്‍ എത്തിയ കറുകച്ചാല്‍ സ്വദേശി ഗാന്ധിനഗറിലെ നിരീക്ഷണ കേന്ദ്രത്തിലും ബാംഗ്ലൂരില്‍നിന്ന് കാറില്‍ കോട്ടയത്ത് എത്തിയ യുവതി വീട്ടിലും ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ കോവിഡ് ബാധിച്ച് ഒന്‍പതു പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ എട്ടു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ ജനറല്‍ ആശുപത്രിയിലുമാണ്.