കോട്ടയം : ഉത്തർപ്രദേശ് സ്വദേശികളായ 1402 അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്നലെ മടങ്ങി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് ഇവരെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. കോട്ടയം ജില്ലയിലെ തൊഴിലാളികൾക്കായി 29 ബസുകൾ ഏർപ്പെടുത്തിയിരുന്നു. 6.45 ന് പുറപ്പെടാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി 6.15ന് ട്രെയിന്‍ പുറപ്പെട്ടു. തൊഴിലാളികള്‍ക്കുള്ള ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം ലഭ്യമാക്കി. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ മോന്‍സി അലക്സാണ്ടര്‍, ജിയോ ടി. മനോജ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ തൊഴിലാളികളെ യാത്ര അയയ്ക്കാനെത്തി.