കോട്ടയം : ജില്ലയില്‍ ഇന്നലെ ആറു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ വിദേശത്തു നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും എത്തിയതാണ്. നേരത്തെ രോഗം ബാധിച്ച യുവതിയുടെ ബന്ധുവാണ് മറ്റൊരാൾ. നിലവില്‍ ജില്ലക്കാരായ 16 പേര്‍ക്ക് രോഗമുണ്ട്. കൂടാതെ ഒരു പാറശ്ശാല സ്വദേശിയും വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ടയില്‍നിന്നെത്തിച്ച രണ്ടു പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്.

രോഗം ബാധിച്ചവരുടെ വിശദാംശങ്ങള്‍

രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന പായിപ്പാട് നാലു കോടി സ്വദേശിയായ യുവാവിനൊപ്പം മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തില്‍ എത്തിയ ബന്ധുക്കൾ. ഇതിൽ ഭര്‍ത്താവിന് 79 വയസും ഭാര്യയ്ക്ക് 71 വയസുമുണ്ട്. ഇവരും നാലുകോടിയിലെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു.

മെയ് 17ന് അബുദാബിയില്‍നിന്നെത്തിയ കുമരകം സൗത്ത് സ്വദേശിനി (60). ഗാന്ധിനഗറിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു.

മെയ് 16ന് ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ വനിതാ ദന്തഡോക്ടര്‍(28). ഗര്‍ഭിണിയായ ഇവര്‍ ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു.

ചെന്നൈയില്‍നിന്ന് റോഡ് മാര്‍ഗം നാട്ടിലെത്തിയ വാഴപ്പള്ളി സ്വദേശി (24). പാലക്കാട്ട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉണ്ടായിരുന്നു.

മെയ് 18ന് ബാംഗ്ലൂരില്‍നിന്ന് എത്തുകയും 23ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത മീനടം സ്വദേശിനിയുടെ പിതാവ്.

രോഗവിമുക്തി നേടിയത് ഒരാൾ

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അതിരമ്പുഴ സ്വദേശി രോഗവിമുക്തനായതിനെ തുടർന്നു മടങ്ങി. ഏഴിന് അബുദാബിയിൽ നിന്നും എത്തി കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.