കോട്ടയം: കൊവിഡ് പ്രതിരോധത്തിൽ പുതിയ ചരിത്രം സൃഷ്‌ടിച്ച കോട്ടയം ജില്ലാ കളക്‌ടർ പി.കെ സുധീർ ബാബു 31 ന് സർവീസിൽ നിന്നു വിരമിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ്, 2019ലെ പ്രളയത്തോടനുബന്ധിച്ചുള്ള രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ലൈഫ് ഭവന പദ്ധതി പൂർത്തീകരണം, പാലാ ഉപതിരഞ്ഞെടുപ്പ് തുടങ്ങിയവയുടെ ഏകോപനം മികവുറ്റ രീതിയിൽ നിർവഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സാമൂഹ്യ നീതി വകുപ്പിൽ ജില്ലാ പ്രൊബേഷൻ ഓഫീസറായാണ് സംസ്ഥാന സർവീസിൽ പ്രവേശിച്ചത്. സ്റ്റേറ്റ് അഡോപ്ഷൻ ഓഫീസർ, ബാലനീതി നടപടിക്രമങ്ങളുടെ ചുമതലയുള്ള അസി. ഡയറക്ടർ എന്നീ പദവികൾ വഹിച്ചശേഷം ഡെപ്യൂട്ടി കളക്ടറായി . ഈ പദവിയിൽ കണ്ണൂർ കാസർകോട്, തൃശൂർ, കൊല്ലം ജില്ലകളിൽ സേവനമനുഷ്ഠിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്, തൃശൂർ ആർ.ഡി.ഒ, കാസർകോട് എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസത്തിന്റെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ, പരിയാരം മെഡിക്കൽ കോളേജ് അഡ്മിനിസ്‌ട്രേറ്റർ, വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, മൂന്നാർ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2016 മെയ് മുതൽ 2017 സെപ്തംബർ വരെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ പദവിയിൽ നിന്നാണ് കോട്ടയം കളക്ടറായത്.
............................................
ജില്ലയുടെ 45-ാമത് കളക്ടർ
2018 ഡിസംബർ 27 ന് ചുമതലയേറ്റു
കണ്ണൂർ ധർമ്മടം സ്വദേശി
ഭാര്യ: സുബിത. മക്കൾ: അർജുൻ, ആനന്ദ്.