തൊടുപുഴ : ഇന്നലെ ഉച്ച കഴിഞ്ഞ് പെയ്ത കനത്ത മഴയിൽ തൊടുപുഴ നഗരം വെള്ളത്തിൽ മുങ്ങി. ടൗണിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടുണ്ടായതോടെ വാഹനഗതാഗതവും ദുഷ്‌ക്കരമായി. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് കടകളിലുണ്ടായിരുന്ന സാധനങ്ങൾ നശിച്ചു. നഗരത്തിൽ ഏറെ നേരം വൈദ്യുതിയും മുടങ്ങി. പല ഭാഗത്തും കനത്ത കാറ്റിൽ മരങ്ങൾ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീണാണ് വൈദ്യുതി തടസമുണ്ടായത്. നഗരത്തിലെ പല ഭാഗത്തും വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളും കാറ്റിൽ തകർന്നു. കനത്ത ഇടിയോട് കൂടി ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മഴയാരംഭിച്ചത്. ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. തൊടുപുഴ - പാലാ റോഡിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് മുതൽ മണക്കാട് ജംഗ്ഷൻ വരെ വെള്ളക്കെട്ട് രൂപപ്പെട്ടു. ബി.എസ്.എൻ.എൽ ജംഗ്ഷൻ മുതൽ മാർക്കറ്റ് റോഡിലും വെള്ളമുയർന്ന് വ്യാപാര സ്ഥാപനങ്ങളിലുള്ള സാധനങ്ങൾ നശിച്ചു. തൊടുപുഴ മൂവാറ്റുപുഴ റോഡിലും പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് മുതൽ റോഡിൽ വെള്ളമുയർന്നു. പട്ടയംകവല ഭാഗത്ത് മരം വീണ് തടസപ്പെട്ട ഗതാഗതം ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കി പുന:രാരംഭിച്ചു. കാഞ്ഞിരമറ്റം റോഡിൽ തേക്കുമരം വൈദ്യുതിലൈനിൽ ഒടിഞ്ഞു വീണു.