തൊടുപുഴ : മലങ്കര ജലാശയത്തിലെ മൂന്ന് ഷട്ടറുകൾ ഇന്ന് രാവിലെ ആറ് മുതൽ 40 സെന്റീമീറ്റർ വീതം ഉയർത്തും. മേയ് 17 മുതൽ ഇതേ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ഇതിന് പുറമേയാണ് മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിന് 20 സെന്റീമീറ്റർ കൂടി ഇന്ന് മുതൽ തുറക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ നിർദ്ദേശം ലഭിച്ചതായി എം.വി.ഐ.പി. അധികൃതർ അറിയിച്ചു.

ആകെ ആറ് ഷട്ടറുകളാണ് മലങ്കര ജലാശയത്തിനുള്ളത്. 42 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. വേനൽ മഴ ശക്തമായതിനാലും മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ചതിനാലും മേയ് പകുതിയോടെ ജലനിരപ്പ് 41.5 മീറ്ററായി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് 20 സെ.മീറ്റർ വീതം തുറന്ന് വിട്ടത്.

40.25 മീറ്ററാണ് മലങ്കരയിലെ ഇപ്പോഴത്തെ ജലനിരപ്പ്. അടുത്ത ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതോടെ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലുള്ള പുഴകളിൽ നിന്നും തോടുകളിൽ നിന്നുമുള്ള നീരൊഴുക്ക് കൂടുമെന്നാണ് കണക്ക് കൂട്ടൽ. ഇത് കൂടാതെ മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതും മലങ്കര ജലാശയത്തിലേക്കാണ്. തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുന്നതിനാൽ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന്
എം.വി.ഐ.പി. (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്ട് ) അധികൃതർ അറിയിച്ചു.