v

ഇടുക്കി: സിറോ മലബാർ സഭ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു. ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്നു അദ്ദേഹം. ഇടുക്കിയിലെ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി ആയിരുന്നു. ഇടുക്കിയിലെ കുടിയേറ്റ കർഷകർക്കായി നിലകൊണ്ട അദ്ദേഹം ഗാഡ്‌ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

വൃക്കരോഗത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെ പുലർച്ച കോലഞ്ചേരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾ മെയ് 5 ന് ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടക്കും.സർക്കാർ നിർദേശിക്കുന്ന ലോക്ക് ഡൗൺ നിയമങ്ങൾക്കനുസൃതമായിരിക്കും ശവസംസ്കാര ചടങ്ങുകൾ .


മേയ് 4ന് രാവിലേ 8.30 മുതൽ 9.30 വരെ മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റലിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും ,തുടർന്ന് 9.30 ന് പിതാവിന്റെ സ്വദേശമായ കുഞ്ചിത്തണ്ണിയിലേക്ക് കൊണ്ടു പോകും. 1 മണി മുതൽ 4 മണി വരെ കുഞ്ചിത്തണ്ണിയിലേ ആ നിക്കുഴിക്കാട്ടിൽ തറവാട്ട് വീട്ടിൽ പൊതുദർശനം അനുവദിക്കും. തുടർന്ന് 6 മണിക്ക് വാഴത്തോപ്പ് കത്തീഡ്രൽ കൊണ്ടുവരുന്ന ഭൗതികശരീരം പിറ്റേന്ന് 2.30 വരെ പൊതുദർശനത്തിന് വയ്ക്കും. 2.30 ന് അന്ത്യകർമ്മങ്ങൾ ആരംഭിക്കും. സീറോ മലബാർ സഭ തലവൻ മാർ.ജോർജ് ആലഞ്ചേരി മുഖ്യകാർമികനായിരിക്കും, കേരളത്തിലേ വിവിധ രൂപതകളിലേ മെത്രാൻ മാർ സംബന്ധിക്കും.

അതേസമയം ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.