reshmi-nair

പത്തനാപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവത്തിൽ രശ്മി നായര്‍ക്കും രാഹുൽ പശുപാലനുമെതിരെ പൊലീസ് കേസ്. പത്തനാപുരം പൊലീസാണ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയതായിരുന്നു രശ്മിയും രാഹുൽ പശുപാലനും.

സ്വന്തം വീട് പട്ടാഴിയിൽ ആണെങ്കിലും എറണാകുളത്തായിരുന്നു രണ്ട് പേരും താമസിച്ചിരുന്നത്. എറണാകുളത്ത് നിന്ന് വരികയാണെങ്കില്‍ നിരീക്ഷണത്തിൽ പോകണം എന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചു. മാസ്‍കോ മറ്റ് മുന്‍കരുതലുകളോ ഇല്ലാതെയായിരുന്നു രശ്മിയുടെ യാത്ര. രശ്മിയും ഭര്‍ത്താവും പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‍പെക്ടറായ ക്യഷ്ണരാജിനോട് തട്ടിക്കയറുകയും ചെയ്തു.

ഇവര്‍ താമസിക്കുന്ന പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മെമ്പറെ ഫോണില്‍ ബന്ധപ്പെട്ട് രശ്മിയും ഭര്‍ത്താവ് ഇവിടെ തന്നെ താമസിക്കുകയാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വാഹനം വിട്ടയച്ചത്.മാസ്ക് ധരിക്കാത്തതിന് പൊലീസ് പിഴ ഈടാക്കിയില്ലെന്ന ആക്ഷേപം ശക്തമായി സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ രണ്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.