മുംബയ് : രാജ്യത്ത് മേയ് 21 ഓടെ കൊവിഡ് വൈറസിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താൻ കഴിയുമെന്ന് പഠനം.. മുംബയ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പ്രബന്ധത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സാമ്പത്തിക വിദഗ്ദ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍ എന്നിവർ നടത്തിയ പഠനത്തിലാണ് വൈറസ് വ്യാപനം മേയ് 21ഓടെ തടഞ്ഞുനിറുത്താനാവുമെന്ന് പറയുന്നത്.
മേയ് ഒന്ന് രാവിലെയുള്ള കണക്കുപ്രകാരം 25,007 കേസുകളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. 1147 പേര്‍ മരിച്ചു . മേയ് 7 ഓട് കൂടി രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിക്കും.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, തുടങ്ങി കൊവിഡ് തീവ്രബാധിത സംസ്ഥാനങ്ങള്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക വഴി മേയ് 21 ഓടെ കോവിഡ് നിയന്ത്രണവിധേയകമാകുമെന്ന് മുംബയ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്റ് പബ്ലിക് പോളിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം, ഹിമാചല്‍ പ്രദേശ്, ആസം, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം രോഗവ്യാപനം നിയന്ത്രിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ദ് എന്‍ഡ് ഈസ് നിയര്‍: കൊറോണ സ്റ്റബിലൈസിംഗ് ഇന്‍ മോസ്റ്റ് ഇന്ത്യന്‍ സ്‌റ്റേറ്റ്‌സ്' എന്ന പ്രബന്ധത്തിലാണു ഈ വിവരങ്ങളുള്ളത്. കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ എടുത്തതിനാല്‍ മേയ് ഏഴിനോടകം മിക്കവാറും സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനാകും. വിവിധ രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ പാറ്റേണ്‍ വിശദമായി പഠിച്ചാണ് പഠനം തയാറാക്കിയത്. വൈറസിന്റെ പെരുകലും ജനിതക പ്രത്യേകതകളും വിലയിരുത്തിയ സംഘം, മേയ് 21ന് അകം കൊറോണ രാജ്യമാകെ നിലയ്ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കേസുകളുടെ എണ്ണം 24,222 ആകുമെന്നു പഠനം പ്രവചിക്കുന്നു. വ്യാഴാഴ്ച സംസ്ഥാനത്തെ കൊവിഡ് ബാധിതര്‍ 9915 ആയിരുന്നു. മേയ് 7 ആകുമ്പോള്‍ ഗുജറാത്തില്‍ 4833 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്നും ഇവര്‍ പറയുന്നു