വാഷിംഗ്‌ടൺ: ഡെമോക്രാറ്റിക് നേതാവും അമേരിക്കൻ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡനെതിരെ ലൈംഗിക പീഡനാരോപണവുമായി സെനറ്റിലെ മുൻജീവനക്കാരി. 27 വര്‍ഷം മുമ്പ് ജോ ബൈഡന്‍ തന്നെ ലൈംഗികമായി അപമാനിച്ചെന്ന് യു.എസ് സെനറ്റിലെ മുന്‍ ജീവനക്കാരിയും 56 കാരിയുമായ ടാര റീഡ് ആരോപിച്ചു. എന്നാല്‍ ആരോപണങ്ങൾ ബൈഡന്‍ നിഷേധിച്ചു.
ഒരു പോഡ്‌കാസ്റ്റിലാണ് റീഡ് തനിക്ക് ബൈഡനില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്ന് തുറന്ന് പറഞ്ഞത്. സംഭവത്തിൽ വാഷിംഗടണ്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പൊലീസിനോട് ഇവര്‍ ബൈഡന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. 27 വര്‍ഷം മുമ്പ് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവം ഇപ്പോള്‍ ഉയര്‍ന്നുവരുന്നതെന്താണെന്ന് മനസിലാകുന്നില്ല. അവരുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യാനോ അവരെ ആക്രമിക്കാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ വസ്തുത എന്താണെന്ന് പറയാനുള്ള അവകാശം എനിക്കുണ്ടെന്നും 77 കാരനായ ബൈഡന്‍ പറഞ്ഞു. ഇപ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ അന്നത്തെ പരാതിയുടെ കോപ്പി ഹാജരാക്കിയിട്ടില്ലെന്നും ബൈഡന്‍ പറഞ്ഞു.