extra-marital-affair

കൊല്ലം: ലോക്ക്ഡൗൺ ലംഘിച്ച് കാമുകിയെ കാണാൻ കൊല്ലത്തെത്തിയ തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹിയായ പ്രമുഖൻ ഗൃഹ നിരീക്ഷണത്തിൽ കുടുങ്ങി. ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലാണ് കാമുകിയുടെ വീട്ടിൽ രഹസ്യസന്ദർശനം നടത്തിയ അഭിഭാഷകൻ കുടുങ്ങിയത്. ലോക്ക്ഡൗൺ കാലയളവിൽ പലതവണ ഈ വീട്ടിൽ രഹസ്യസന്ദർശനം നടത്തിയിരുന്നതായാണ് വിവരം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കാമുകിയുടെ വീട്ടിലെത്തിയതോടെ നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം. പൊലിസിനെ അറിയിക്കുകയുമായിരുന്നു.

ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള പ്രദേശത്തു കൂടി പതിവായി ഇയാൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിലൊരാൾ ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് വിവരം നൽകുകയും, കളക്ടർ ഈ വിവരം ചാത്തന്നൂർ പൊലിസിന് കൈമാറുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇന്നലെ യുവതിയുടെ വീട്ടിലേയ്ക്ക് അഭിഭാഷകൻ എത്തിയത്. ജില്ലാ അതിർത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് തിരുവനന്തപുരത്തുനിന്നും കാറോടിച്ച് ഇയാൾ ചാത്തന്നൂർ-ആദിച്ചനല്ലൂർ അതിർത്തി പ്രദേശമായ കട്ടച്ചലിൽ എത്തിയത്.

പൊലിസിന്റെ നിർദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവർത്തകർ ഇയാൾ ഈ വീട്ടിൽത്തന്നെ ഗൃഹനിരീക്ഷണത്തിൽ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആറു മാസമാസം മുൻപ് യുവതിയുമായി രഹസ്യബന്ധം ആരംഭിച്ച അഭിഭാഷകൻ ഇയാളുടെ ഉടമസ്ഥതയിലുള്ള കഴക്കൂട്ടത്തുള്ള ഫ്‌ളാറ്റിൽ വച്ചാണ് യുവതിയുമായി കണ്ടുമുട്ടിയിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ യാത്രാബുദ്ധിമുട്ടുമൂലം യുവതിക്ക് കഴക്കൂട്ടത്തേയ്ക്ക് പോകാൻ കഴിഞ്ഞില്ല. ഇതിനിടെ യുവതിയുടെ ഭർത്താവിന്റെ അമ്മാവൻ കോട്ടയത്ത് വച്ച് ക്യാൻസർ ബാധിച്ച് മരിച്ചു.

ഭർത്താവ് മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ കോട്ടയത്തേയ്ക്ക് പോവുകയും ചെയ്തു. തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഇയാൾ കോട്ടയത്ത് ഗൃഹനിരീക്ഷണത്തിൽ കഴിയുകയുമാണ്. ഈ അവസരം മുതലാക്കിയ ഭാര്യ വിവരം അഭിഭാഷകനെ അറിയിക്കുകയും, അഭിഭാഷകൻ ചാത്തന്നൂർ കട്ടച്ചലിലെ വീട്ടിൽ എത്തുകയുമായിരുന്നു. തുടർന്ന് പലദിവസങ്ങളിലും വൈകുന്നേരത്തോടെ വീട്ടിലെത്താൻ തുടങ്ങി. ചാത്തന്നൂർ ബസ് സ്റ്റാന്റിന് സമീപത്തുകൂടി കുമ്മല്ലൂർ പാലം വഴി കട്ടച്ചലിൽ വന്നിരുന്ന ഇദ്ദേഹം ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ശീമാട്ടി ജംഗ്ഷൻ വഴിയാണ് കട്ടച്ചലിൽ എത്തിയിരുന്നത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനം പതിവായി വീട്ടിൽ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാരാണ് വിഷയം കളക്ടറെ അറിയിച്ചത്. വീട്ടിലുള്ള ഓട്ടോറിക്ഷയുട സ്‌പെയർ പാർട്ട്‌സ് നന്നാക്കി നൽകാനാണ് താൻ എത്തിയതെന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ ഇയാൾ പറയുന്നു. അതിർത്തികടന്നു വന്നതിനാൽ ഇനി പതിനാല് ദിവസം നിരീക്ഷണം പൂർത്തിയാക്കിയ ശേഷം മടങ്ങിയാൽ മതിയെന്ന് പൊലിസ് നിർദ്ദേശിച്ചതോടെ അഭിഭാഷകൻ ശരിക്കും കുടുങ്ങുകയായിരുന്നു.

വർക്കല അയിരൂർ സ്വദേശിയെ വിവാഹം കഴിച്ച യുവതിക്ക് രണ്ടുകുട്ടികളുമുണ്ട്. കോട്ടയത്ത് ഗൃഹ നിരീക്ഷണത്തിൽ കഴിയുന്ന ഭർത്താവ് മടങ്ങിയെത്തുമ്പോൾ എന്തുപറയണമെന്നറിയാത്ത അവസ്ഥയിലാണ് യുവതിയും . അഭിഭാഷകൻ രഹസ്യമായി കടന്നുകളയാൻ സാദ്ധ്യതയുള്ളതിനാൽ ഇയാളെ നിരീക്ഷിക്കാൻ ആരോഗ്യപ്രവർത്തകർ അയൽവാസികളുടെ സഹായം തേടിയിട്ടുണ്ട്.

തിരുവനന്തപുരം ബാറിലെ പ്രശസ്തനായ ക്രിമിനൽ അഭിഭാഷകനായ ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലം ബാറിലേയ്ക്ക് പോകുന്നു എന്ന വ്യാജേനയാണ് ഇയാൾ അതിർത്തി കടന്നതെന്നാണ് സൂചന. ജില്ലാ അതിർത്തി കടക്കുന്നവർ ഇരുപത്തിനാലുമണിക്കൂറിനകം മടങ്ങണമെന്ന് നിർദ്ദേശം അതിർത്തിയിൽ പരിശോധന നടത്തുന്നവർ നൽകാറുണ്ട്. അതിനാലാണ് വൈകിട്ട് കട്ടച്ചലിൽ എത്തിയ ശേഷം പുലർച്ചെ ഇയാൾ മടങ്ങുന്നത്. എന്നാൽ ആദിച്ചനല്ലൂർ പഞ്ചായത്ത് അധിക്യതർ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ഏപ്രിൽ 27നാണ് ഈവീട്ടിലെത്തിയെന്ന് യുവതിയുടെ മാതാവ് മൊഴി നൽകി.

എന്നാൽ താൻ വന്നിട്ട് പത്തുദിവസം കഴിഞ്ഞെന്നും നാലു ദിവസം കൂടി കഴിഞ്ഞാൽ ഗൃഹനിരീക്ഷണംപൂർത്തിയാക്കി മടങ്ങുമെന്നും ഇയാൾ ആരോഗ്യപ്രവർത്തകരോട് അവകാശപ്പെട്ടു. തീയതികളിലെ വൈരുദ്ധ്യം മനസിലാക്കിയ ആരോഗ്യപ്രവർത്തകർ കൂടുതൽചോദ്യം ചെയ്തതോടെ ഇയാൾ 27നാണ് എത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ 27 ന് എത്തി 28 ന് പുലർച്ച മടങ്ങിയ ഇയാൾ ഇന്നലെയാണ് വീണ്ടും എത്തിയതെന്ന് അയൽവാസികൾ പറയുന്നു. പതിനാല്ദിവസം ഗൃഹ നിരീക്ഷണം പൂർത്തിയാക്കിയ ശേഷം സ്വദേശമായ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയാൽ മതിയെന്ന് ആരോഗ്യ പ്രവർത്തകർ അഭിഭാഷകന് നിർദ്ദേശം നൽകിയിട്ടുണ്ട്.