കുവൈറ്റ്: പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈറ്റ് അറിയിച്ചു. ഇക്കാര്യം കാണിച്ച് ഇന്ത്യയിലെ കുവൈറ്റ് എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് അയച്ചു. ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ നേരത്തെ വാഗ്ദാനം നൽകിയിരുന്നു. അതിന് പിന്നാലെയാണ് കുവൈറ്റിൻെറ വാഗ്ദാനം. എന്നാൽ ഇന്ത്യ സർക്കാരിൻെറ അനുമതി ലഭിച്ചാലേ ഇത് സാദ്ധ്യമാവുകയുള്ളൂ. മേയ് 17 വരെ ലോക്ക് ഡൗൺ നീട്ടിയതിനാൽ കേന്ദ്രം നിലപാട് മാറ്റുമാേ എന്നാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്.
പ്രവാസികളെ കൊണ്ടുവരുന്നതിനെപ്പറ്റി സംസ്ഥാനങ്ങളോട് കേന്ദ്രം അഭിപ്രായം ആരാഞ്ഞിരുന്നു. മാത്രവുമല്ല, അന്യസംസ്ഥാന തൊഴിലാളികളെ പ്രത്യേക ട്രെയിനിലൂടെ മടക്കി അയക്കാൻ തുടങ്ങിയതോടെ പ്രവാസികൾക്കും ഭാഗ്യം തെളിയുമെന്നാണ് അറിയുന്നത്. ഇതിനായി കപ്പലുകൾ ഇന്ത്യ ഒരുക്കി നിറുത്തിയിട്ടുണ്ട്.
കുവൈറ്റിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ പകുതിയലധികവും ഇന്ത്യക്കാരാണ്. 30 പേരാണ് കൊവിഡ് ബാധിച്ച് കുവൈറ്റിൽ മരിച്ചത്. 4377 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലേബർ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന തൊഴിലാളികളെ സ്കൂളുകളിലെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.