pc

സ്‌റ്റോക്‌ഹോം: ഭീകര വാദത്തിനും മയക്കുമരുന്നിനുമെതിരെ വാർത്ത നൽകിയതിന്റെ പേരിൽ വധ ഭീഷണിയെതുടർന്ന് പാകിസ്ഥാനിൽ നിന്ന് നാട് വിട്ട് സ്വീഡനിൽ അഭയം തേടിയ പാക് മാദ്ധ്യമ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. പാകിസ്ഥാനിലെ ബലൂചിസ്താൻ ടൈംസ് എന്ന ഓൺലൈന്റെ ചീഫ് എഡിറ്ററായിരുന്ന സാജിദ് ഹുസൈനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ മാർച്ച് 22 മുതൽ സാജിദിനെ കാണാനില്ലായിരുന്നു. ഏപ്രിൽ 23ന് സ്‌റ്റോക്‌ഹോമിന് സമീപത്തെ അപ്സലയിലെ ഫൈറിസ് നദീതീരത്താണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്ന് പൊലീസ് പറഞ്ഞു.

മയക്കുമരുന്ന് കള്ളക്കടത്ത്, ആളുകളെ തട്ടിക്കൊണ്ട് പോകൽ, ഭീകരവാദ പ്രവർത്തനങ്ങൾ, സംഘടിതകുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ സാജിദ് ഹുസൈൻ നിരന്തരം ശബ്ദമുയർത്തിയിരുന്നു. പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്തതിനുശേഷം യു.എ.ഇ, ഉഗാണ്ട, ഒമാൻ എന്നീ രാജ്യങ്ങളിലായിരുന്നു. അവിടുന്നാണ് 2018ൽ സ്വീഡനിലെത്തിയത്. സ്വീഡനിൽ സുഹൃത്തിനൊപ്പം താമസിച്ച് ഒരു സ്ഥാപനത്തിൽ പാർട്ട്ട്ടൈം ജോലിനോക്കി വരികയായിരുന്നു സാജിദ്. ഭാര്യയെയും മക്കളെയും സ്വീഡനിേലക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ഇദ്ദേഹം.