കൊല്ലം: ലോക്ക് ഡൗൺ ലംഘിച്ച് യുവതിയെ കാണാൻ കൊല്ലത്തെത്തിയ തിരുവനന്തപുരത്തെ കാമുകൻ ഗൃഹ നിരീക്ഷണത്തിൽ കുടുങ്ങി. ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപത്തെ പ്രദേശത്താണ് കാമുകിയുടെ വീട്ടിൽ രഹസ്യസന്ദർശനം നടത്തി കുടുങ്ങിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം പൊലിസിനെ അറിയിക്കുകയുമായിരുന്നു.
ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള പ്രദേശത്തു കൂടി പതിവായി ഇയാൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിലൊരാൾ ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് വിവരം നൽകുകയും കളക്ടർ ഈ വിവരം ചാത്തന്നൂർ പൊലിസിന് കൈമാറുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇന്നലെ യുവതിയുടെ വീട്ടിലേയ്ക്ക് ഇയാൾ എത്തിയത്. ജില്ലാ അതിർത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് തിരുവനന്തപുരത്തുനിന്നും കാറോടിച്ച് ഇയാൾ എത്തിയത്.
ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തതായി ചാത്തന്നൂർ സി.ഐ പറഞ്ഞു. പൊലിസിന്റെ നിർദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവർത്തകർ ഇയാൾ ഈ വീട്ടിൽതന്നെ ഗൃഹനിരീക്ഷണത്തിൽ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ബന്ധു മരിച്ചതിനെ തുടർന്ന് യുവതിയുടെ ഭർത്താവ് മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ മറ്റൊരു ജില്ലയിലേക്ക് പോവുകയും തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം അവിടെ ഗൃഹനിരീക്ഷണത്തിൽ കഴിയുകയുമാണ്. തുടർന്നാണ് കാമുകൻ ഇവിടെ എത്തിയത്.
ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മറ്റൊരു വഴിയിലൂടെയാണ് ഇയാൾ യുവതിയുടെ വീട്ടിൽ എത്തിയിരുന്നത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനം പതിവായി വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടവരാണ് വിഷയം കളക്ടറെ അറിയിച്ചത്. എന്നാൽ, വീട്ടിലുള്ള ഓട്ടോറിക്ഷയുടെ സ്‌പെയർ പാർട്സ് നന്നാക്കി നൽകാനാണ് താൻ എത്തിയതെന്ന് ഇയാൾ പറയുന്നു. അതിർത്തികടന്നു വന്നതിനാൽ ഇനി പതിനാല് ദിവസം നിരീക്ഷണം പൂർത്തിയാക്കിയ ശേഷം മടങ്ങിയാൽ മതിയെന്ന് പൊലിസ് നിർദ്ദേശിച്ചതോടെ ഇയാൾ ശരിക്കും കുടുങ്ങുകയായിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കൊല്ലത്തേക്ക് പോകുന്നു എന്ന വ്യാജേനയാണ് ഇയാൾ അതിർത്തി കടന്നതെന്നാണ് സൂചന.