തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. അനിയന്ത്രിതമായ തിരക്കുണ്ടാവുമെന്ന് പരിഗണിച്ചാണ് ഇൗ തീരുമാനം കൈക്കൊണ്ടത്. നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറവാണ്. മദ്യശാലകൾ വലിയ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോൾ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്നും എത്ര
കണ്ട് സാമൂഹിക അകലം പാലിച്ചാലും കനത്ത തിരക്കുണ്ടാവും എന്ന മുന്നറിയിപ്പും യോഗത്തിൽ ഉയർന്നു. അതിനാൽ സാഹചര്യം പരിശോധിച്ച് മാത്രം മദ്യവിൽപനശാലകൾ തുറന്നാൽ മതിയെന്നാണ് നിലവിലെ ധാരണ. മുഖ്യമന്ത്രി തന്നെയാണ് ഈ ഒരു തീരുമാനം എടുത്തത് എന്നാണ് റിപ്പോർട്ട്. മദ്യശാലകൾ തുറന്ന ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടിയാൽ അതു രാഷ്ട്രീയമായ തിരിച്ചടി സൃഷ്ടിക്കും എന്ന ആശങ്കയും സർക്കാർ തീരുമാനിത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
ലോക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ സോണുകൾ നിശ്ചയിക്കുക കേന്ദ്ര തീരുമാനത്തിന്റെഅടിസ്ഥാനത്തിലായിരിക്കും. 14 ജില്ലകളിലേയും സാഹചര്യം പരിഗണിച്ചാവും ഇളവുകൾ നൽകുന്നതും ഹോട്ട് സ്പോട്ടുകൾ നിശ്ചയിക്കുന്നതും.മൂന്നാം ഘട്ട ലോക്ക് ഡൗൺ സംബന്ധിച്ച വിശദമായ മാർഗനിർദേശം ഇന്ന് വൈകുന്നേരം പുറത്തു എന്നാണറിയുന്നത്. പുതിയ റെഡ്,ഗ്രീൻ, ഓറഞ്ച് സോണുകളും ഹോട്ട് സ്പോട്ടുകളും നിലവിൽ വരാനും സാധ്യതയുണ്ട്.