ഹോങ്കോംഗ്: കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ഹോങ്കോംഗിൽ മേയ് ഒന്നിന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഒത്തുകൂടിയവരെ പിരിച്ചുവിടാൻ പൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് മാസങ്ങളായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ആളുകൾ ചെറുകൂട്ടങ്ങളായി തൊഴിലാളി ദിനത്തിൽ തെരുവിലിറങ്ങിയത്. കൗലൂൺസ് മോങ് കോക്ക്, ക്വാൻ ടോംഗ് സബ്‌വേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. കൊവിഡ് പശ്ചാത്തലത്തിൽ പാലിക്കേണ്ട സാമൂഹിക അകലം ലംഘിക്കരുതെന്ന് പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ഷോപ്പിംഗ് മാൾ വളയാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. ഹോങ്കോംഗിലെ തടവുകാരെ ചൈനയ്ക്ക് കൈമാറാൻ അനുവദിക്കുന്ന ബിൽ പാസാക്കിയതിനെതിരെ കഴിഞ്ഞ ജൂണിൽ ആരംഭിച്ച പ്രതിഷേധത്തിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന പ്രകടനങ്ങൾ. ബിൽ പിന്നീട് താത്കാലികമായി പിൻവലിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ചയും ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ച് പ്രകടനങ്ങൾ നടത്തിയ 15 ജനാധിപത്യ അനുകൂല പ്രവർത്തകരെയും മുൻ നിയമനിർമാതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.