തിരുവനന്തപുരം : ലോക്കഡൗണിൽ പുതിയ മാർഗനിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാർ. ഞായറാഴ്ച കടകളോ ഓഫീസുകളോ ഒന്നും തുറക്കാൻ പാടില്ലെന്നും പൂർണ ഒഴിവ് ദിവസമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാഹനങ്ങളും ഞായറാഴ്ച ദിവസം നിരത്തിലിറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നാളെ ഞായറാഴ്ച ആയതിനാൽ ഇക്കാര്യങ്ങൾ ഉടൻ നടപ്പാക്കാൻ കുറച്ച് വിഷമമുണ്ടാകുമെന്നും അതുകൊണ്ട് പറ്റുന്നവരെല്ലാം ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണങ്ങൾ പൂർണതോതിൽ കൊണ്ടുവരാനാകണമെന്നും അദ്ദേഹം അറിയിച്ചു. മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവശ്യ സേവനങ്ങളല്ലാത്ത സർക്കാർ ഓഫീസുകൾ മേയ് 15 വരെ പ്രവർത്തിക്കാം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി,ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.