trump

വാഷിംഗ്ടൺ: ഈ വർഷം അവസാനത്തോടെ അമേരിക്കയിൽ കൊവിഡ് വൈറസിനുള്ള വാക്സിൻ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. “വർഷാവസാനത്തോടെ വാക്സിൻ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. യു.എസ് ഗവേഷകരെ പിന്നിലാക്കി മറ്റൊരു രാജ്യം മരുന്ന് കണ്ടുപിടിക്കുകയാണെങ്കിൽ അവരെ അനുമോദിക്കാൻ മടിക്കില്ലെന്നും ട്രംപ് പറഞ്ഞു. വാഷിംഗ്ടൺ ഡി.സിയിലെ ലിങ്കൺ മെമ്മോറിയലിൽ നിന്ന് പ്രക്ഷേപണം ചെയ്ത ഫോക്സ് ന്യൂസിന്റെ ‘ടൗൺ ഹാൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ കണ്ടെത്തുന്നത് ഏത് രാജ്യക്കാർ എന്നത് കാര്യമാക്കില്ല. ഫലപ്രദമായ വാക്സിൻ ലഭിക്കുക എന്നതാണ് പ്രധാനം. സെപ്തംബറിൽ രാജ്യത്തെ സ്കൂളുകളും സർവകലാശാലകളും വീണ്ടും തുറക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വാക്സിൻ കണ്ടെത്താനുള്ള ഗവേഷണ പ്രക്രിയയിൽ അസാധാരണ വേഗത്തിൽ മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തുന്നതിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് "അവർ സന്നദ്ധപ്രവർത്തകരാണ്, എന്താണ് ചെയ്യുന്നതെന്ന ബോദ്ധ്യത്തോടെയാണ് അവർ അതിന് തയാറായിരിക്കുന്നത്’’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഒരു വർഷത്തിനിടെ വാക്സിൻ കണ്ടെത്തുമെന്ന് നേരത്തെ ബിൽ ഗ്രേറ്റ്സും അറിയിച്ചിരുന്നു. യു.എസിലാണ് ഏറ്റവുമധികം കൊവിഡ് മരണങ്ങളും രോഗബാധിതരും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.