ഗാന്ധിനഗർ: ഗുജറാത്തിൽ നിന്ന് മടങ്ങിപ്പോകാന്‍ ട്രെയിൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷം.ലോക്ക് ഡൗൺ നിലവിൽ വന്നതിന് ശേഷം ഇത് അഞ്ചാമത്തെ തവണയാണ് സംഘർഷമുണ്ടാകുന്നത്. ഗുജറത്തിൽ നിന്ന് തൊഴിലാളികൾക്ക് മടങ്ങാൻ ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സർവീസുകളുടെ എണ്ണം കുറവാണെന്നാണ് ആരോപണം.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. തൊഴിലാളികൾ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന്, പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
കൂലി ലഭിക്കുന്നില്ലെന്നും ഇത് കാരണം വാടക കൊടുക്കാൻ പോലും സാധിക്കുന്നില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു. സൂറത്തിലെ തുണി മില്ലുകളിലും ഡയമണ്ട് ഫാക്ടറികളിലും ജോലി ചെയ്യുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.ബിഹാർ, യു.പി സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതിഷേധിച്ച തൊഴിലാളികൾ.