
ലണ്ടൻ: യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ സൂപ്പർ കോച്ചുമാരിൽ ഒരാളാണ് ഹോസെ മൗറീന്യോ. ഇൗ പോർച്ചുഗലുകാരൻ എഫ്.സി പോർട്ടോ, ചെൽസി, ഇന്റർമിലാൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുട്ിയ ക്ളബുകളെയൊക്കെ പരിശകലിപ്പിച്ച ശേഷം ഇപ്പോൾ ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാം ഹോട്സ്പറിന്റെ ചുമതലക്കാരനാണ്.
തന്റെ കരിയറിൽ ഒരു മത്സരത്തിൽ തോറ്റതിന്റെ പേരിൽ കരഞ്ഞുപോയ ഏക സന്ദർഭം വെളിപ്പെടുത്തിയിരിക്കുകയാണ് മൗറീന്യോ. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് പരിശീലകനായിരിക്കേ 2012 ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റപ്പോഴാണ് മൗറീന്യോ കരഞ്ഞത്. രണ്ടാംപാദ മത്സരത്തിൽ ടീം 2-1ന് വിജയിച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം ജർമനിക്കാർക്കൊപ്പമായിരുന്നു.
രണ്ടാം പാദ സെമിയിൽആദ്യ പകുതിയിൽ രണ്ടു ഗോളടിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിന് ലീഡ് നൽകി. എന്നാൽ ആര്യൻ റോബനിലൂടെ ബയേൺ തിരിച്ചടിച്ചു. മത്സരം അധിക സമയത്തേക്കും ശേഷം പെനാൽറ്റിയിലേക്കും നീണ്ടു. പെനാൽറ്റിയിൽ 3-1നായിരുന്നു ബയേണിൻെറ ജയം. റയലിനായി കിക്കെടുത്ത ക്രിസ്റ്റ്യാനോ, കാക, റാമോസ് എന്നിവർക്ക് പിഴച്ചു. അലോൻസോ മാത്രമാണ് റയലിനായി ലക്ഷ്യം കണ്ടത്. ഫൈനലിലെത്തിയെങ്കിലും പെനാൽറ്റിയിൽ ചെൽസിയോട് തോൽക്കാനായിരുന്നു ബയേണിൻെറ വിധി.
" ദൗർഭാഗ്യവശാൽ അതാണ് ഫുട്ബാൾ. ക്രിസ്റ്റ്യാനോ , കാക, സെർജിയോ റാമോസ്.... മൂന്ന് ഫുട്ബാൾ ഭീമൻമാരാണ് പെനാൽറ്റി മിസാക്കിയത്. പക്ഷേ അവരും മനുഷ്യരാണെല്ലോ. എൻെറ കോച്ചിംഗ് കരിയറിൽ തോൽവിയുടെ പേരിൽ ഞാൻ കരഞ്ഞ ഏക ദിവസം അന്നാണ്. കാറിലൊപ്പമിരുന്ന് അസിസ്റ്റൻറ് കോച്ച് കരാങ്കയും കരഞ്ഞു. തോറ്റെന്ന് വിശ്വസിക്കാൻ ഏറെ പ്രയാസമായിരുന്നു. കാരണം ഞങ്ങളായിരുന്നു ആ സീസണിലെ ഏറ്റവും മികച്ച ടീം’ സ്പാനിഷ് പത്രം മാർകയോട് മൗറീന്യോ വെളിപ്പെടുത്തി.
100 പോയൻറുമായി ലാലിഗയിൽ റെക്കോഡോടെ റയൽ കിരീടമുയർത്തിയ സീസണായിരുന്നു അത്. സീസണിൽ റയൽ നേടിയ 121 ഗോളുകളും റെക്കോഡാണ്.