ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ പ്രണയനായകനും നായികയുമായിരുന്നു നമടൻ കമലഹാസനും അന്തരിച്ച ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയും.. ഇരുപത്തിയെട്ട് ചിത്രങ്ങളിലാണ് കമലും ശ്രീദേവിയും നായികാനായകൻമാരായി അഭിനയിച്ചത്. ഇരുവരും തമ്മിൽ ജീവിതത്തിലും പ്രണയത്തിലായിരുന്നുവെന്ന് അക്കാലത്ത് ഗോസിപ്പുകൾ ഉണ്ടായിരുന്നു. ശ്രീദേവിയുടെ അമ്മ രാജേശ്വരിയും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിട്ടുണ്ടെന്ന് കമൽ പറയുന്നു.. ഇരുപതാമത് ജിയോ മാമി മുംബയ് ഫിലിം ഫെസ്റ്റിവൽ നടത്തിയ ശ്രീദേവി അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയ കുറിപ്പിലാണ് കലഹാസനും ശ്രീദേവിയുമായുള്ള നീണ്ട കാലത്തെ ബന്ധത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്.
നിങ്ങൾക്ക് അവളെ വിവാഹം കഴിച്ചു കൂടെ കമൽ?’ എന്ന് ശ്രീദേവിയുടെ അമ്മ പലപ്പോഴും തന്നോട് ചോദിച്ചിട്ടുണ്ട് . ‘കുടുംബത്തിലുള്ള ഒരാളെ ഞാൻ എങ്ങനെ വിവാഹം കഴിക്കും’ എന്നായിരുന്നു അതിനുള്ള തന്റെ മറുപടിയെന്നും കമൽ കുറിക്കുന്നു. വളരെ ചെറുപ്പത്തിലെ ശ്രീദേവിയെ പരിചയമുണ്ടായിരുന്നു. കെ ബാലചന്ദർ എന്ന വലിയ മനുഷ്യന്റെ തണലിൽ തുടങ്ങി ഇരുവരും ഇരുപത്തിയെട്ട് ചിത്രങ്ങളിൽ നായികാ നായകന്മാരായി അഭിനയിച്ചു എന്നും കമൽ ‘ദി 28 അവതാർസ് ഓഫ് ശ്രീദേവി’ എന്ന കുറിപ്പിൽ പറയുന്നു. 1976 ലാണ് ശ്രീദേവിയെ ആദ്യമായി കണ്ടതെന്നും ‘മൂണ്ട്രു മുടിച്ചു’ എന്ന ചിത്രത്തിൽ നായികയാവാന്‍ എത്തിയ ശ്രീദേവിയ്ക്ക് അന്ന് പതിമൂന്നു വയസEയിരുന്നു പ്രായം എന്നും കമൽ ഓര്‍ക്കുന്നു.
“ശ്രീദേവിയുമായി റിഹേഴ്സൽ നടത്തുക എന്ന ഉത്തരവാദിത്തം സഹസംവിധായകനും കൂടിയായ എനിക്കായിരുന്നു. പ്രണയ രംഗങ്ങളിലും മറ്റും ഞങ്ങളെ കണ്ടതു കൊണ്ടാവാം, ഞങ്ങൾ തമ്മില്‍ വലിയ അടുപ്പമാണ് എന്നും, പരസ്പരം ‘ഫസ്റ്റ് നെയിം’ വിളിക്കുന്നവരാണ് എന്നുമൊക്കെ ആളുകൾവിചാരിച്ചിരുന്നു. എന്നാൽ മരണപ്പെട്ട ദിവസം വരെ, എന്നെ ‘സാർ’ എന്നല്ലാതെ അഭിസംബോധന ചെയ്തിട്ടില്ല. കെ ബാലചന്ദർ എന്ന ‘മെന്ററി’ന് കീഴിൽ സഹോദരി സഹോദരൻമാരെപ്പോലെയായിരുന്നു ഞാനും ശ്രീദേവിയും”, കമൽ വെളിപ്പെടുത്തി.
“കഴിഞ്ഞ വർഷം യാഷ് രാജ് സ്റ്റുഡിയോയിൽ വച്ച് അവസാനം കണ്ടപ്പോൾ ഞങ്ങൾ കെട്ടിപ്പിടിച്ചു. സാധാരണ ചെയ്യാത്തതാണ് അത്. പക്ഷേ എന്തോ അന്നങ്ങനെ ചെയ്തു. അല്പം നീണ്ട ഒരാലിംഗനമായിരുന്നു അത്, സാധാരണയായി സ്റ്റേജില്‍ ചെയ്യുന്ന ഒന്നായിരുന്നില്ല. അവസാനമായി അവളെ ഹഗ് ചെയ്തത് അവിടെ വച്ചാണ്. അവസാനമായി കണ്ടതും”.
1976ൽ പുറത്തിറങ്ങിയ ‘മൂണ്ട്ര് മുടിച്ച്’ എന്ന ചിത്രമുൾപ്പെടെ 28 ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചു. 1982ൽ പുറത്തിറങ്ങിയ ‘മൂട്രാം പിറൈ’ ഇരുവരുടേയും അഭിനയ ജീവിത്തിലെ പ്രധാന ചിത്രങ്ങളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ശ്രീദേവിക്ക് തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം സംഭവിക്കുന്നത്. ദുബായിലെ ഒരു സ്വകാര്യ ഹോട്ടലിലെ ബാത്ത് ടബ്ബിൽ മുങ്ങിയായിരുന്നു ശ്രീദേവിയുടെ മരണം.