ന്യൂഡൽഹി: ഡൽഹിയിൽ മദ്യവിൽപ്പന ശാലകൾ തുറന്നതിനെതിര രംഗത്തുവന്ന് ബി.ജെ.പി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍. ഡൽഹിയിലെ ജനങ്ങളുടെ ജീവനേക്കാള്‍ പ്രാധാന്യം ഇപ്പോൾ മദ്യത്തിനാണ് ലഭിക്കുന്നതെന്നാണ് ബി.ജെ.പി എം.പി ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്. 'ഡൽഹി ഇതിലും നല്ലത് അർഹിക്കുന്നു' എന്ന ഹാഷ്ടാഗും അദ്ദേഹം ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്. ഡൽഹിയിൽ പലയിടത്തും ജനങ്ങൾ തിങ്ങിക്കൂടി വാൻ തിരക്കായതോടെ പൊലീസെത്തി കടകൾ അടപ്പിച്ചു. എന്നിട്ടും നഗരപ്രാന്തങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഗൗതം ഗംഭീര്‍ ട്വീറ്റുമായി രംഗത്ത് വന്നത്.
മുൻപ്, ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടത്തിൽ നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറക്കാമെന്ന കേന്ദ്രനിർദേശം നടപ്പാക്കിയപ്പോൾ രാജ്യത്ത് പലയിടത്തും മദ്യശാലകൾക്ക് മുൻപിൽ വലിയ ജനത്തിരക്കാണുണ്ടായത്. രാജ്യതലസ്ഥാനമടക്കം വിവിധ സംസ്ഥാനങ്ങളിലെ മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ ഇന്ന് വ്യാപകമായി ഉന്തും തള്ളും നടന്നിരുന്നു. കർണാടകത്തിലും ഛത്തീസ്ഗഢിലും ദില്ലിയിലും മദ്യക്കടകൾക്ക് മുന്നിലായി നീണ്ട നിരകളും കാണപ്പെട്ടു.
മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ, മഹാരാഷ്ട്ര, ദില്ലി, കർണാടക സർക്കാരുകൾക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. പലയിടങ്ങളിലും രാവിലെ 9 മണിക്കേ കട തുറക്കൂ എന്ന് പറഞ്ഞിരുന്നെങ്കിലും പുലർച്ചെ തന്നെ ആളുകൾ വന്ന് ക്യൂ നിൽക്കുന്നത് കാണാമായിരുന്നു. പശ്ചിമബംഗാളിലെ കാളീഘട്ടിന് തൊട്ടടുത്തുള്ള മദ്യവിൽപ്പനശാലയ്ക്ക് മുന്നിലും മദ്യം വാങ്ങാനെത്തിയവർ കാരണം വൻതോതിൽ തിരക്കുണ്ടായി. പൊലീസും ഇവിടങ്ങളിൽ നിസ്സഹായരാണ്. കർണാടകത്തിൽ പൂജകൾ നടത്തി മദ്യശാലകൾ തുറന്നപ്പോൾ ഛത്തീസ്ഗഢിൽ പക്ഷേ സകല നിയന്ത്രണങ്ങളും കാറ്റിൽ പറത്തികൊണ്ടായിരുന്നു മദ്യശാലകൾക്ക് മുന്നിലെ ക്യൂ.