കൊച്ചി: വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നാവികസേന കപ്പലുകൾ പുറപ്പെട്ടു. ദുബായിലേക്കും മാലിദ്വീപിലേക്കുമാണ് നാവികസേന കപ്പലുകൾ പുറപ്പെട്ടത്. മാലിദ്വീപിലേക്ക് രണ്ടു കപ്പലുകളും ദുബായിലേക്ക് ഒരു കപ്പലുമാണ് യാത്ര തിരിച്ചിരിക്കുന്നത്. ഐ.എൻ.എസ് ശാർദൂല്‍ ദുബായിലേക്കും, ഐ.എന്‍.എസ് ജലാശ്വയും ഐ.എന്‍.എസ് മഗറും മാലിദ്വീപിലേക്കുമാണ് പുറപ്പെട്ടത്. കൊച്ചിയിലേക്കാണ് പ്രവാസികളുമായി കപ്പല്‍ എത്തിച്ചേരുക.
തീര കടലിൽ ഉണ്ടായിരുന്ന കപ്പലുകളെ പ്രവാസികളെ തിരികെയെത്തിക്കാന്‍ നിയോഗിച്ചതായി നാവികസേന അറിയിച്ചു. കേന്ദ്ര നിര്‍ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കപ്പലുകള്‍ യാത്ര തിരിച്ചിരിക്കുന്നത്. കപ്പലുകൾ രണ്ടു ദിവസത്തിനകം ദുബായിലും മാലിദ്വീപിലും എത്തുമെന്ന് നാവിക സേന അറിയിച്ചു.
മാലിയില്‍ നിന്ന് 700 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കാനുള്ളതെന്നാണ് വിവരം. മേയ് എട്ടിന് ഇന്ത്യക്കാരുമായി കപ്പല്‍ കൊച്ചിയിലെത്തും. കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തൽക്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാല്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് പ്രവാസികള്‍ വഹിക്കണം.
ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യം യു.എ.ഇയില്‍ നിന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. കപ്പലുകള്‍ക്ക് പുറമെ വിമാനമാര്‍ഗത്തിലൂടെയും ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മേയ് എഴിന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് അബുദാബി, ദുബായ് എന്നീ വിമാനത്താവങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കും. കേരളത്തില്‍ രണ്ട് ലക്ഷത്തോളം ആളുകള്‍ക്ക് നിരീക്ഷണ സൗകര്യം നേരത്തെ സജ്ജമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ആദ്യത്തെ വിമാനങ്ങള്‍ കേരളത്തിലേക്ക് ആക്കിയത്. 13,000 രൂപയാണ് വിമാന ടിക്കറ്റിന് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിന് ശേഷം അമേരിക്ക, യു.കെ, ഇറാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും. പതിനാല് ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരുമാനം എടുക്കുമെന്നും വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.
നാൽപ്പത്തിയെട്ട് മണിക്കൂര്‍ ആണ് മാലിദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്താന്‍ ഉള്ള സമയം. അത്ര തന്നെ സമയം ദുബായിലേക്കുമുണ്ട്. കാലവര്‍ഷത്തിന് മുമ്പ് ഉള്ള സമയം ആയതിനാല്‍ കടല്‍ ക്ഷോഭത്തിന് ഉള്ള സാധ്യത ഉണ്ട്. ഇക്കാര്യം പ്രവാസികളെ മുന്‍കൂട്ടി ഇ മെയില്‍ മുഖേനെ അറിയിച്ചു. ഇതിന് ശേഷം സമ്മതപത്രം ലഭിക്കുന്നവരെ ആണ് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്.
അതേസമയം, പ്രവാസി ഇന്ത്യക്കാരെയും കൊണ്ട് യു.എ.ഇയില്‍ നിന്ന് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തില്‍ എത്തും. ആദ്യ സംഘത്തില്‍ മടങ്ങുന്നവരുടെ പട്ടിക യു.എയിലെ ഇന്ത്യന്‍ എംബസി തയ്യാറാക്കി. അബുദാബി - കൊച്ചി, ദുബായ് - കോഴിക്കോട് എന്നിങ്ങനെയാണ് ആദ്യവിമാനങ്ങള്‍ സര്‍വീസ് നടത്തുക.