ദുബായ്: കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാൻ ആദ്യ ആഴ്ചയിൽ 64 വിമാനങ്ങൾ സർവീസ് നടത്തും. കേരളത്തിലേക്ക് നാല് വിമാനങ്ങളാണ്. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനം കൊച്ചിയിലെത്തും. ദുബായ് വിമാനം കോഴിക്കോട്ടേക്കും എത്തിച്ചേരും. ആദ്യ ദിവസം കേരളത്തിലെത്തുന്നത് 800 പ്രവാസികളാണ്. ഒരാഴ്ചയിൽ രാജ്യത്ത് മടങ്ങിയെത്തുന്നത് 14,850 പ്രവാസികൾ. 11 വിമാനങ്ങൾ വീതം തമിഴ്നാട്ടിലേക്കും ഡൽഹിയിലേക്കും എത്തും. ഒരാഴ്ചയിൽ കേരളത്തിലെത്തുക 2250 പ്രവാസികൾ.
ഗൾഫ് മേഖലയിൽ നിന്നുള്ള ഓരോ വിമാനത്തിലും ഏകദേശം 200 യാത്രക്കാരെ വീതവും അമേരിക്കയിൽ നിന്നുള്ള വിമാനത്തിൽ 300 പേരെയും മറ്റിടങ്ങളിൽ നിന്ന് 250 പേരെ വീതവും എത്തിക്കാനാണ് പദ്ധതി. ആദ്യ ദിവസം 2300 പേരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.
വിദേശത്ത് നിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സർവീസ് ഷെഡ്യൂൾ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നായി 14800 ആളുകളെയാണ് ഈ വിമാനങ്ങളിൽ ഇന്ത്യയിൽ വിവിധ വിമാനത്താവളങ്ങളിൽ എത്തിക്കുക.