മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി ശാന്തികൃഷ്ണ. സെറ്റും മുണ്ടും ചന്ദനക്കുറിയും മെടഞ്ഞിട്ട മുടിയുമായി തിളങ്ങി നിന്ന പഴയ നായികയിൽ നിന്ന് ന്യൂജനറേഷൻ അമ്മയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെന്ന് മാത്രം. ഐശ്വര്യം തുളുമ്പുന്ന മുഖത്തിനും അഭിനയ സിദ്ധിക്കും ശോഭ കൂടിയിട്ടേയുള്ളൂ. മൂന്നാം വരവിലും മലയാള സിനിമ ഇരുകൈയും നീട്ടി സ്വീകരിച്ച ശാന്തികൃഷ്ണയുടെ പുതിയ വിശേഷങ്ങൾ.
മൂന്നാം വരവിലും ഒരു മാറ്റവുമില്ലല്ലോ?
എല്ലാവരുടെയും സ്നേഹത്തിന്റെ ശക്തികൊണ്ടാകാം. ആ പോസിറ്റീവ് എനർജി എന്നെ സ്വാധീനിക്കുന്നുണ്ടാവാം. കുറേയൊക്കെ എന്റെ അച്ഛന്റെയും അമ്മയുടെയും ജീനുകളുടെ പ്രത്യേകതയുമാകാം. പ്രായമെന്നത് ഒരു നമ്പർ മാത്രമാണെന്നാണ് വിശ്വാസം. പിന്നെ എന്റെ മക്കൾ പുതിയ കാലത്തെ കുട്ടികളാണ്. അവർക്കൊപ്പം പിടിച്ചുനിൽക്കണമെങ്കിൽ ന്യൂജനറേഷൻ അമ്മയായേ പറ്റൂ.
മടങ്ങിവരവിൽ ഇത്രയും നല്ല സ്വീകരണം പ്രതീക്ഷിച്ചിരുന്നോ?
ഇല്ല. ഒന്നാമത് ജീവിതത്തെ കുറിച്ച് അങ്ങനെ പ്രതീക്ഷകളൊന്നുമില്ല. 'ഞണ്ടുകളുടെ നാട്ടി" ലേക്ക് അവസരം വന്നപ്പോൾ അദ്ഭുതമായിരുന്നു. സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ഷീല ചാക്കോ എന്ന വളരെ ശക്തമായ കഥാപാത്രം കിട്ടിയത് തന്നെ ഭാഗ്യമാണ്. ആ സിനിമ അത്രയും നല്ലതായതുകൊണ്ട് പ്രേക്ഷകരും സ്വീകരിച്ചു. പിന്നെയും സിനിമകൾ തേടിവരുന്നു.
ദുഃഖപുത്രി ഇമേജുണ്ടായിരുന്ന ശാന്തികൃഷ്ണയുടെ ഈ ബോൾഡ്നെസ് കണ്ട് ഞെട്ടിയവരുണ്ടോ?
എന്റെ വ്യക്തിത്വത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. അനുഭവങ്ങളിലൂടെയാണ് നമ്മൾ ശക്തരാകുന്നത്. ഞാൻ എല്ലാ സാഹചര്യങ്ങളിൽ നിന്നും പോസിറ്റീവായി പുറത്തുവന്നു കഴിഞ്ഞു. അതുകൊണ്ടാകാം ബോൾഡായി തോന്നുന്നത്. ആ ഇമേജിൽ ഹാപ്പിയാണ്. സിനിമയിൽ വന്ന കാലത്ത് ഒട്ടും മലയാളം അറിയില്ലായിരുന്നു. ഹിന്ദിയും തമിഴും ഇംഗ്ളീഷും മാത്രമേ സംസാരിക്കാനറിയൂ. അതുകൊണ്ട് സെറ്റിൽ അധികം വർത്തമാനമില്ല. ഷോട്ട് കഴിഞ്ഞാൽ ഒരു ഭാഗത്ത് പോയിരുന്ന് പുസ്തകം വായിക്കും. അന്ന് ഫോണും ഐപാഡുമൊന്നുമില്ലല്ലോ. എന്തൊരു ഗമയാണെന്ന് ആളുകൾ പറഞ്ഞിട്ടുണ്ട്. പക്ഷേ, വീട്ടിലൊക്കെ നന്നായി സംസാരിക്കുമായിരുന്നു. ഇപ്പോൾ മലയാളം ശീലമായതിന് ശേഷം സെറ്റിലും നന്നായി സംസാരിക്കാൻ തുടങ്ങി.
നടിമാരിലെ മമ്മൂട്ടിയെന്ന് പറയുന്നവരുണ്ട്?
മമ്മൂക്കയുമായൊന്നും താരതമ്യപ്പെടുത്താനേ പറ്റില്ല. അദ്ദേഹം എവർഗ്രീനാണ്. പക്ഷേ, ആ കമന്റ് വലിയൊരു അഭിനന്ദനമാണ്.
സിനിമയിൽ എപ്പോഴെങ്കിലും ജനറേഷൻ ഗ്യാപ്പ് അനുഭവപ്പെട്ടിട്ടുണ്ടോ?
ഒരിക്കലുമില്ല. എന്നാൽ എൺപതുകളിൽ വന്ന ഒരു നായികയ്ക്ക് ഇപ്പോഴത്തെ തലമുറയോടൊപ്പം യോജിച്ചപോകാൻ പറ്റുന്നതെങ്ങനെയെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഞാൻ ഏത് സാഹചര്യവുമായും പെട്ടെന്ന് പൊരുത്തപ്പെടുന്നയാളാണ്. സിനിമയിൽ മാത്രമേ ദുഃഖപുത്രി ഇമേജുള്ളൂ. ഞാൻ പറഞ്ഞില്ലേ എന്റെ മക്കളും ന്യൂജനറേഷൻ പിള്ളേരാണ്. അതുകൊണ്ട് സിനിമയിലും ആ പ്രായത്തിലുള്ളവരുമായി ജോളിയായി പോകുന്നു.
വിധിയിൽ വിശ്വസിക്കുന്നുണ്ടോ?
പണ്ട് അതീന്ദ്രീയമായ കാര്യങ്ങളിൽ വിശ്വസിച്ചിരുന്നു. അമ്പലങ്ങളിലൊക്കെ കൂടുതൽ പോകുമായിരുന്നു. പിന്നീട് ജീവിതം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. കുറേ ഉയർച്ച താഴ്ചകൾ വരുമ്പോൾ ചിലതൊക്കെ നമ്മളുതന്നെ വിട്ടുകളയും. ഇന്ന് ഞാൻ ഒരു ശക്തിയിൽ വിശ്വസിക്കുന്നു. ആത്മവിശ്വാസത്തിലും പോസിറ്റിവിറ്റിയിലും വിശ്വസിക്കുന്നു. എന്ത് വന്നാലും മുന്നോട്ട് പോകുക. ഇതെന്റെ വിധിയാണെന്നു കരുതി വിഷമിച്ചിരിക്കാൻ തയ്യാറല്ല. എല്ലാ കാര്യങ്ങളും നമ്മുടെ പ്രവൃത്തിയെ കൂടി ആശ്രയിച്ചാണിരിക്കുന്നത്.
ഭാഗ്യമാണോ പരിശ്രമമാണോ സിനിമയിലെ വിജയഘടകം?
രണ്ടും വേണം. കഴിവുള്ളതുകൊണ്ട് മാത്രം കാര്യമില്ല. എന്തായാലും കുറച്ച് ഭാഗ്യം അത്യാവശ്യമാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഭാഗ്യം വേണം. എന്റെ കാര്യത്തിൽ രണ്ടും ചേർന്നു വന്നു. അതുകൊണ്ടാണ് ആദ്യ സിനിമയായ നിദ്രയിൽ അഭിനയിക്കമ്പോൾ തന്നെ തമിഴിൽ നിന്നും അവസരം ലഭിച്ചത്. അങ്ങനെ രണ്ടു ഭാഷകളിലും ഒരുമിച്ച് അരങ്ങേറ്റം കുറിക്കാൻ പറ്റി. പിന്നെ അവസരങ്ങൾ ഒന്നൊന്നായി വരാൻ തുടങ്ങി. ആളുകളുടെ സ്നേഹവും ലഭിച്ചു. ഭാഗ്യവും കഴിവും ചേർന്നപ്പോൾ മോശമില്ലാത്ത കരിയറായി.
ജീവിതാനുഭവങ്ങളിൽ നിന്ന് മക്കൾക്ക് നൽകുന്ന ഉപദേശമെന്താണ്?
സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താതിരിക്കുക. പരസ്പരം ബഹുമാനിക്കുക. വിവാഹം കഴിഞ്ഞാൽ ഭാര്യയെ ബഹുമാനിക്കണമെന്ന് മോനോട് പ്രത്യേകം പറയാറുണ്ട്. സ്ത്രീയും പുരുഷനും ജീവിത പങ്കാളിയെ ബഹുമാനിക്കണം. അവർക്ക് വിലയും കല്പിക്കണം. ഇതൊക്കെ തന്നെയാണ് ഞാൻ ജീവിതത്തിൽ നിന്ന് പഠിച്ച കാര്യങ്ങൾ.
ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ?
ഭാവി എന്റെ കൈയിലല്ല. ഒന്നും പ്ലാൻ ചെയ്യാറില്ല. നല്ല കഥാപാത്രങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു. ഇന്നത്തെ ട്രെൻഡ് വച്ച് നോക്കിയാൽ കോമഡിയ്ക്കൊക്കെ പ്രധാന്യം നൽകുന്ന സിനിമകളാണ് കൂടുതലുണ്ടാകുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കുറവാണ്. വെറും ഒരു അമ്മയായി മാത്രം അഭിനയിക്കാൻ താത്പര്യമില്ല. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ തൃപ്തിയുണ്ടാകില്ല. അമിതാഭ് ബച്ചനൊക്കെ ചെയ്യുന്ന പോലെ ശക്തമായ വേഷങ്ങൾ കിട്ടുകയാണെങ്കിൽ ഗംഭീരമാകും.