terror-attack-

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ വീണ്ടും ഭീകരാക്രമണം. ബ​ദ്​​ഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. അതിനിടെ, ജമ്മു കാശ്‌മീരിലെ ദോഡയിൽ ഒരു ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ പിടിയിലായി. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണിത്.

ജമ്മു കാശ്‌മീരിൽ ചൊവ്വാഴ്ച ഒരേസമയം രണ്ടിടത്ത് ഭീകരർ ആക്രമണം നടത്തിയതിന് പിന്നാലെയാണിത്. ബുദ്ഗാമിൽ പവർ സ്റ്റേഷന് കാവൽ നിന്ന സി.ഐ.എസ്.എഫ് ജവാൻമാർക്ക് നേരേയാണ് ചൊവ്വാഴ്ച ആക്രമണം ഉണ്ടായത്. ഇതിൽ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നാലെ ഹന്ദ്വാരയിൽ സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാൻമാർ കൊല്ലപ്പെട്ടു. മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ തീവ്രവാദികളുടെ സംഘം മറഞ്ഞിരുന്നു വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം. കുപ്‌വാരയിൽ തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തിൽ ഒരു കേണലും മേജറും ഉൾപ്പടെ നാല് സൈനികരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചിരുന്നു.