കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കളക്ടറായി നിയമിതയായ ശ്രീധന്യ സുരേഷിന്റെ നേട്ടങ്ങൾ കേരള ജനതയ്ക്കാകെ അഭിമാനമാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ആദിവാസി വിഭാഗത്തിൽ നിന്നും സ്വപ്രയത്നം കൊണ്ടുമാത്രം വെല്ലുവിളികളോട് പടവെട്ടി വിജയം നേടിയ കഥയാണ് ഈ ഐ.എ.എസുകാരിക്ക് പറയാനുള്ളത്.
എന്നാൽ ശ്രീധന്യയുടെ പേരിനൊപ്പം 'ആദിവാസി വിഭാഗത്തിൽ പെട്ടയാൾ' എന്നുപയോഗിക്കുന്നത് ചിലരെയെങ്കിലും അസ്വസ്ഥരാക്കുന്നുണ്ട്. 'ഈ നേട്ടങ്ങളൊക്കെ നേടിയിട്ടും ആദിവാസിയെന്ന് വിളിക്കുന്നതെന്തിനാണ്' എന്നാണ് ഇവർ ചോദിക്കുന്നത്. 'ആദിവാസി' എന്ന് പറയുന്നത് ഒരു മോശം കാര്യമാണെന്ന പൊതുബോധമാണ് ഈ ചോദ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ ഭാഗമാണ് ആ സംബോധനയെന്നും അതിലൂടെ സ്വന്തം സ്വത്വത്തെയാണ് അവർ പ്രഖ്യാപിക്കുന്നതെന്നും പുരോഗമന മൂല്യങ്ങളിൽ വിശ്വസിക്കാൻ വിമുഖത കാട്ടുന്ന മലയാളിയുടെ വരേണ്യ ബോധം ഇപ്പോഴും മനസിലാക്കിയിട്ടില്ല.
ഈ വിഷയത്തെക്കുറിച്ച് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സംസാരിക്കുകയാണ് അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ അഡ്വ. ജെസ്സിൻ ഐറീന.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:
'അതെന്താണ് ആദിവാസികൾ മനുഷ്യരല്ലേ?
ഇന്ത്യാ ചരിത്രത്തിൽ ബ്രിട്ടീഷ് കാരോട് എതിരിട്ട് സ്വാതന്ത്ര്യവും സ്വയംഭരണം നേടാൻ പോരാടിയ ജനവിഭാഗമാണ് ഗോണ്ടുകളും മുണ്ടകളും തൊട്ട് കേരളത്തിലെ കുറിച്യർ ആദിവാസി ഗോത്ര വിഭാഗങ്ങൾ വരെ.
ബ്രിട്ടീഷ് സാമ്രാജ്യം നിലനിർത്താൻ ലോകം കണ്ട ഏറ്റവും വലിയ യുദ്ധവീര്യനായ വെല്ലസി പ്രഭുവിനെ കൊണ്ടുവരേണ്ടി വന്നു പഴശ്ശിയേയും കുറിച്യ പടയേയും തോൽപ്പിക്കാൻ. ബ്രിട്ടീഷ് ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ചെറുത്തു നിൽപ്പായിരുന്നു അത്. ആയുധ വിദ്യയിലും യുദ്ധമുറയിലും ചരിത്രം രേഖപ്പെടുത്തിയവരാണ് കുറിച്യർ പട.
വിവിധ ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൻ്റെ ഫലമായി നാനാത്വത്തിൽ ഏകത്വവും വൈവിദ്ധ്യത്തെ ഉൾകൊള്ളുന്നതുമായ ഇന്ത്യൻ ഭരണഘടന അടിസ്ഥാന തത്വങ്ങൾ എഴുതി ചേർക്കപ്പെട്ടു.അതു കൊണ്ട് തന്നെ ആദിവാസി ജനവിഭാഗങ്ങൾക്ക് മാറ്റേത് ജനയെ പോലെയും ഈ രാഷ്ട്രത്തിൽ ഭാഗദേയവും അവകാശവുമുണ്ട്. ആയതിനാൽ അവരെ എല്ലാ വിധ വൈവിദ്ധ്യത്തോടെ ഉൾകൊള്ളുകയാണ് ഇതര പൗരൻമാർ ചെയ്യേണ്ടത്.
ഇന്ത്യയിലെ ആദിവാസികൾ ആത്മാഭിമാനബോധമുള്ളവരും സ്വയം ഭരണത്തിന് വേണ്ടി ബ്രിട്ടിഷ്കാരോട് പോരാടി അവ നേടുകയും തുടർന്ന് ഇന്ത്യ ഗവൺമെൻ്റ് രൂപികൃത വേളയിൽ ആ സ്വയം ഭരണം നിലനിർത്തുകയും നോർത്ത് -ഈസസ്റ്റ് സംസ്ഥാനങ്ങളിൽ അവ നാളിതുവരെ ഉറപ്പാക്കി ഈ രാജ്യത്ത് അവകാശം സ്ഥാപിച്ച ഒരു ജനതയുമാണ്.
ചരിത്രവും അധികാരവും തമസ്കരിച്ചത് കൊണ്ടും ഭൂമി അടക്കമുള്ള വിഭവങ്ങൾക്ക് മേൽ അധികാരം ലഭിക്കാത്തത് കൊണ്ടും ആദിവാസി മനുഷ്യനല്ലാതാകുന്നില്ല . ചരിത്രവും ആത്മാഭിമാന ബോധവും ഇല്ലാത്തവരായി അവർ മാറുന്നുമില്ല.
ക്ഷേമരാഷ്ട്ര സങ്കൽപനത്തിലൂടെയും ഭരണഘടന ഉത്തരവാദിത്വത്തിലൂടെയും ആദിവാസി ജനവിഭാഗങ്ങളുടെ അവകാശം ഉറപ്പാക്കാൻ രാഷ്ട്രത്തിനും പൗരൻമാർക്കും ഉത്തരവാദിത്വം ഉണ്ട്. മറേണ്ടത് ജാതി വ്യവസ്ഥ കേന്ദ്രീകൃതമായ സാമൂഹിക അധികാരങ്ങളും ആധുനിക മനുഷ്യരുടെ ഇടുങ്ങിയ ജാതീയ കാഴ്ച്ചപാടുകകളും ജാതി കുശുംമ്പും ആണ്.
ആധുനിക വിദ്യാഭ്യാസം നേടി ജാതിവിവേചനങ്ങൾക്ക് അധീതമായി ആദിവാസി കുട്ടികൾ സാമൂഹിക അധികാരങ്ങൾ നേടുമ്പോൾ പൗരസമൂഹം അവ അംഗികരിക്കുകയാണ് വേണ്ടത്. ഒപ്പം അവരുടെ ചരിത്രത്തേയും അതിജീവനത്തേയും ബഹുമാനിക്കുകയാണ് വേണ്ടത്. ആദിവാസി ജനവിഭാഗങ്ങൾ മനുഷ്യർ തന്നെയാണ് എല്ലാവിധ ഭരണഘടന മനുഷ്യാ അവകാശങ്ങളും ഉള്ള മനുഷ്യർ.
NB : ഇനിയെങ്കിലും ആ കുട്ടി മനുഷ്യനായി ജീവിക്കട്ടെ? എന്തിനാണ് ആദിവാസി എന്ന് പറയുന്നത് എന്നി കുറിപ്പുകൾ പലയിടത്തും കണ്ടിരുന്നു അതിനാലാണ് ഇങ്ങനെ ഒരു എഴുത്ത്.'