അനുഭവങ്ങൾ തുറന്നുപറഞ്ഞ് നെഹ്റ ആകാശ് ചോപ്രയുമായുള്ള ഒാൺലൈൻ ചാറ്റിൽ
ന്യൂഡൽഹി : അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ ടെസ്റ്റിന്റെ ഇടവേളയിൽ ഡ്രെസിംഗ് റൂമിലിരുന്ന് തന്റെ പഴയ ഷൂവിന്റെ തയ്യൽ വിട്ടത് തുന്നിയതിനെക്കുറിച്ച് തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ . ഡൽഹി ടീമിലും പിന്നീട് ഇന്ത്യൻ ടീമിലും തന്റെ സഹതാരമായിരുന്ന കമന്റേറ്റർ ആകാശ് ചോപ്രയുമായുള്ള ഒാൺലൈൻ ചാറ്റിലാണ് നെഹ്റ കഷ്ടപ്പാടു നിറഞ്ഞ ആദ്യ ദിനങ്ങൾ ഓർത്തെടുത്തത്.
‘1999ലാണ് ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളി ലഭിക്കുന്നത്. അന്ന് രഞ്ജി ട്രോഫിയിൽ ഉൾപ്പെടെ ഉപയോഗിച്ചിരുന്ന ഒരേയൊരു ഷൂവാണ് ഉണ്ടായിരുന്നത്. അതുമായാണ് ദേശീയ ടീമിനൊപ്പം ചേർന്നത്. ഓരോ ഇന്നിംഗ്സിനുശേഷവും ഡ്രസിംംഗ് റൂമിൽ പോയിരുന്ന് തുന്നിയാണ് ആ ഷൂ ഉപയോഗിച്ചത്’ – നെഹ്റ വിവരിച്ചു.
കൊളംബോയിലെ അരങ്ങേറ്റ ടെസ്റ്റിൽ ശ്രീലങ്കൻ താരം മർവൻ അട്ടപ്പട്ടുവിന്റെ വിക്കറ്റ് നേടിയത് നെഹ്റയായിരുന്നു. ടെസ്റ്റിനിടെ ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ടെൻഡുൽക്കർ തുടങ്ങിയവർക്കൊപ്പം ഡ്രസിങ് റൂം പങ്കിട്ടത് വ്യത്യസ്തമായ അനുഭവമായിരുന്നെന്ന് നെഹ്റ പറഞ്ഞു.
‘തീർത്തും വ്യത്യസ്തമായ അനുഭവമായിരുന്നു അത്. ആദ്യം കണ്ടപ്പോൾ ഏതാനും മിനിട്ട് ഞാൻ അസ്ഹറുദ്ദീനെയും സച്ചിനെയും നോക്കിനിന്നുപോയി. അതുവരെ അവരെയൊക്കെ ടിവിയിൽ മാത്രമാണ് കണ്ടിരുന്നത്. അന്ന് ഐപിഎല്ലൊന്നുമില്ലല്ലോ. ഇന്നത്തെക്കാലത്ത് യുവതാരങ്ങൾക്ക് സീനിയർ താരങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനൊക്കെ ഒരുപാട് സമയം കിട്ടുന്നുണ്ട്. അത് വളരെ നല്ലതുമാണ്. ഞാൻ ടീമിലെത്തുമ്പോൾ ടീമിലെ പലരും എന്റെ ബൗളിംഗ് കണ്ടിട്ടുകൂടിയുണ്ടായിരുന്നില്ല. അന്ന് ആഭ്യന്തര മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന പതിവില്ലായിരുന്നു’ – നെഹ്റ പറഞ്ഞു.
1999ൽ ഏഷ്യൻ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് നെഹ്റ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ചത്. കൊളംബോയിലായിരുന്നു മത്സരം. ഇതിനു മുന്നോടിയുള്ള പരിശീലന സെഷനിലാണ് താൻ ആദ്യമായി കൂക്കാബുറ പന്തുകൾ ഉപയോഗിച്ചതെന്നും നെഹ്റ വെളിപ്പെടുത്തി.
‘അന്ന് ആദ്യമായാണ് ഞാൻ കൂക്കാബുറ പന്ത് കൈകൊണ്ട് തൊടുന്നത്. ഇന്ന് എന്തൊക്കെ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. 21 വർഷം മുൻപത്തെ കാര്യമാണ് ഞാൻ പറയുന്നത്. വെറും രണ്ട് നെറ്റ് സെഷനുകളിൽ കൂക്കാബുറ പന്തുകൾ ഉപയോഗിച്ചതിന്റെ പരിചയത്തിലാണ് ഞാൻ കന്നി ടെസ്റ്റിനിറങ്ങിയത്’ – നെഹ്റ വിശദീകരിച്ചു.
ആദ്യമായി ദേശീയ ടീമിലെത്തുമ്പോൾ പരിചയമുണ്ടായിരുന്നത് ഹർഭജൻ സിംഗിനെ മാത്രമായിരുന്നെന്ന് നെഹ്റ പറയുന്നു. ‘ഇന്ത്യൻ ടീമിലേക്ക് ആദ്യമായി വിളി ലഭിച്ചപ്പോൾ ഡൽഹിയിൽനിന്ന് ചെന്നൈയിലെത്തിയശേഷം അവിടെനിന്നാണ് ശ്രീലങ്കയിലേക്ക് പോയത്. ചെന്നൈയിൽ ടീം താമസിച്ചിരുന്ന ഹോട്ടലിലെത്തിയപ്പോൾ അവർ എന്റെ റൂമിന്റെ താക്കോൽ തന്നു. ഹർഭജന്റെ റൂം ഏതാണെന്ന് ഞാൻ അന്വേഷിച്ചു. എനിക്കന്ന് ആകെ പരിചയമുണ്ടായിരുന്നത് ഹർഭജനെയാണ്. പരിശീലന സമയത്തും ഞാൻ എപ്പോഴും ഹർഭജന്റെ അടുത്തു തന്നെയായിരുന്നു’ – നെഹ്റ ഓർമിച്ചു.
തുടർച്ചയായി പരുക്കുകൾ അലട്ടിയ കരിയറിനൊടുവിൽ 2017ലാണ് നെഹ്റ വിരമിച്ചത്. രണ്ട് ലോകകപ്പുകളിൽ കളിച്ചു. 2003ലെ ലോകകപ്പിൽ ഇന്ത്യ റണ്ണേഴ്സ് അപ്പായപ്പോൾ 2011ൽ ഇന്ത്യ ചാംപ്യൻമാരായി. 120 ഏകദിനങ്ങളിൽനിന്ന് 157 വിക്കറ്റും 17 ടെസ്റ്റുകളിൽനിന്ന് 44 വിക്കറ്റും 27 ട്വന്റി20കളിൽനിന്ന് 34 വിക്കറ്റും വീഴ്ത്തി.