റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം വെള്ളിയാഴ്ച രാത്രി റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിക്കും. അടുത്ത ദിവസങ്ങളിൽ റിയാദിൽ നിന്ന് ഡൽഹിയിലേക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും ജിദ്ദയിൽ നിന്ന് ഡൽഹി, കൊച്ചി എന്നിവിടങ്ങളിലേക്കും വിമാനങ്ങളെത്തുമെന്ന് അംബാസഡർ ഡോ. ഔസഫ് സഈദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓരോ വിമാനത്തിലും 250 യാത്രക്കാരെ ഉൾക്കൊള്ളാനാവും. ആദ്യ ആഴ്ചയിൽ 1000ത്തോളം ആളുകളെ കൊണ്ടുപോകാൻ കഴിയും എന്നാണ് കരുതുന്നത്. എംബസിയിൽ ഇതുവരെ 60,000 ആളുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്.
ഗർഭിണികൾ, ദുരിതത്തിലായ തൊഴിലാളികൾ എന്നിവർക്കാണ് ആദ്യ പരിഗണന നൽകുന്നത്. അതനുസരിച്ച് തയ്യാറാക്കിയ യാത്രക്കാരുടെ പട്ടിക എയർ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. പട്ടികയിലുൾപ്പെട്ടവർ നേരിട്ട് എയർഇന്ത്യയെ ബന്ധപ്പെട്ട് പണം നൽകി ടിക്കറ്റ് വാങ്ങണം. യാത്രയ്ക്ക് മുമ്പ് സൗദി ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച രീതിയിലുള്ള ആരോഗ്യപരിശോധനകള്‍ക്ക് വിധേയമാകണം. നൂറുകണക്കിന് ഗർഭിണികൾ മടങ്ങാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സീറ്റുകളുടെ പരിമിതി കണക്കിലെടുത്ത് ഗർഭിണികളോടൊപ്പം പോകാൻ നിലവിൽ ആളുകളെ അനുവദിക്കാനാവില്ല. ആദ്യ ഘട്ടത്തിൽ കേരളത്തിലേക്കും ഡൽഹിയിലേക്കും മാത്രമാണ് വിമാനങ്ങളെങ്കിൽ വരുന്ന ആഴ്ചകളിൽ ഹൈദരാബാദ്, ബാംഗ്ലൂർ തുടങ്ങിയ കേന്ദ്രങ്ങളിലേക്കും വിമാനങ്ങൾ ഷെഡ്യൂള്‍ ചെയ്യും. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അംബാസഡർ പറഞ്ഞു.