യു.എ.ഇ: ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലുള്ള പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിന് ഇന്ന് തുടക്കം. ഇന്ന് രാത്രി 9.40-ന് അബുദാബിയിൽനിന്ന് കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നിറങ്ങുന്നതോടെ ചരിത്രദൗത്യത്തിന് തുടക്കം കുറിക്കും. ദുബായിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.30-നുമെത്തും. ഇവയുൾപ്പെടെ എട്ട് വിമാനങ്ങളാണ് ആദ്യദിനം വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്നത്.
177 യാത്രക്കാരുമായി യു.എ.ഇ സമയം വൈകിട്ട് നാല് പതിനഞ്ചിനാണ് അബുദബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടുന്നത്. ഇന്ത്യൻ സമയം 9.40 ന് നെടുമ്പാശ്ശേരിയിലെത്തും. അഞ്ച് മണിയോടെ രണ്ടാമത്തെ വിമാനം ദുബായിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടും. 175 പേരുമായി രാത്രി പത്തരയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തും. രണ്ട് വിമാനങ്ങളിലേക്കുമുള്ള ടിക്കറ്റ് വിതരണം പൂർത്തിയായി.
6500 ഗര്‍ഭിണികളാണ് യു.എ.ഇയില്‍ നിന്നുമാത്രം നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത്. നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഗര്‍ഭിണിയായ യുവതി ആതിരയും ആദ്യസംഘത്തിലുണ്ട്. യു.എ.ഇ.യില്‍നിന്നും ആദ്യഘട്ടത്തില്‍ മടങ്ങുന്നവരില്‍ ജോലി നഷ്ടമായവരും ഗര്‍ഭിണികള്‍ കൂടാതെ അവര്‍ക്കൊപ്പമുള്ള ബന്ധുക്കള്‍, പ്രായമായവര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരും ഉണ്ട്.
ഗൾഫിലെ വിമാനത്താവളങ്ങളിൽ രോഗം തിരിച്ചറിയാനുള്ള ആന്റിബോഡി ടെസ്റ്റും തെർമൽ സ്കാനിംഗും നടത്തും. രോഗം ഇല്ലാത്തവർക്കുമാത്രമേ യാത്രാനുമതി നൽകൂ. പരിശോധനയ്ക്കായി യാത്രക്കാർ അഞ്ച് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് നിർദ്ദേശിച്ചു. നാട്ടിലെത്തിയാൽ 14 ദിവസം ആശുപത്രികളിലോ മറ്റ് കേന്ദ്രങ്ങളിലോ ക്വാറന്റൈനിൽ കഴിയാമെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നാണ് കേന്ദ്ര നിർദ്ദേശം.
കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ യാത്രാനുമതിയുണ്ടാകില്ല. ത്രീ ലെയർ ഫെയ്സ് മാസ്ക്, രണ്ടു സെറ്റ് ഹാൻഡ് ഗ്ലൗസുകൾ, ഹാൻഡ് സാനിറ്റൈസർ തുടങ്ങിയവ യാത്രക്കാർക്കു നൽകും. യാത്രയിലുടനീളം യാത്രക്കാരും ജീവനക്കാരും മാസ്ക് ധരിച്ചിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നാണ് നിർദേശം.