air-india

ദുബായ്: പ്രവാസികൾ തിരികെ കേരളത്തിന്റെ മണ്ണിലേക്ക്. പ്രവാസികളെ വഹിച്ചുകൊണ്ട് അബുദാബിയിൽ നിന്നുമുള്ള ആദ്യവിമാനം കേരളത്തിലേക്ക് പുറപ്പെട്ടു. വിമാനം ഇന്ന് രാത്രി 9.40ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്നാണ് വിവരം. ഇന്ത്യൻ സമയം ഏഴു മണിയോടെയാണ് യാത്രക്കാരെയും വഹിച്ചുകൊണ്ട് എയർ ഇന്ത്യ വിമാനം പുറപ്പെട്ടത്. അതേസമയം യു.എ.ഇയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന യാത്രക്കാരെല്ലാം വിമാനത്തിൽ കയറിയിട്ടുണ്ട്.

കരിപ്പൂരിലേക്ക് പുറപ്പെടുന്ന ദുബായിയിലെ വിമാനത്തിലും യാത്രക്കാർക്കാർക്കും ബോർഡിംഗ് പാസുകൾ ലഭിച്ചിട്ടുണ്ട്. ദുബായിലെ വിമാനം 7:30നാണ് പുറപ്പെടുക. കൊച്ചിയിലേക്കുള്ള അബുദാബിയിലെ വിമാനത്തിൽ 177 യാത്രക്കാരാണ് ഉള്ളത്. ദുബായിൽ നിന്നും കരിപ്പൂരിലേക്ക് വരുന്ന വിമാനത്തിൽ 177 യാത്രക്കാരും അഞ്ച് കുട്ടികളും ഉണ്ട്. കൊവിഡ് റാപ്പിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനങ്ങളിൽ കയറാൻ അധികൃതർ അനുവദിച്ചത്.

ഇവരിൽ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല. അതേസമയം കേരളത്തിൽ വിമാനമിറങ്ങുന് യാത്രക്കാർക്കായി എല്ലാ സജ്ജീകരണങ്ങളും തയ്യാറായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിമാനമിറങ്ങുന്ന പ്രവാസികളെ അവരുടെ അതാത് ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ എത്തിക്കും. കൊച്ചിയിൽ വിമാനമിറങ്ങുന്ന പ്രവാസികളിൽ കൂടുതൽ പേരും തൃശൂർ ജില്ലക്കാരാണ്. ദുബായ് വിമാനം രാത്രി 10.40നാണ് കരിപ്പൂരിലേക്ക് എത്തുക.