kerala

തിരുവനന്തപുരം: കൊവിഡിന്റെ തുടക്കക്കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. മാത്രമല്ല ഇന്ത്യയിൽ ആദ്യമായി കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത സംസ്ഥാനവും കേരളമായിരുന്നു.

എന്നാൽ ദിവസങ്ങൾ കഴിയേ രാജ്യത്തുതന്നെ ഏറ്റവും മികച്ച രോഗ പ്രതിരോധം കാഴ്ചവച്ച സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറുന്നത് മലയാളികൾ കണ്ടു. കേരളത്തിൽ വന്ന വിദേശികൾ പോലും തങ്ങൾ കേരളം വിട്ട് പോകുന്നില്ലെന്നും സ്വന്തം നാടുകളേക്കാൾ സുരക്ഷിതം ഇവിടമാണെന്ന് പറയുന്നതും നാം കേൾക്കുകയുണ്ടായി.

നിലവിൽ കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 25 മാത്രമാണ്. പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങൾ കൂടിവരുന്നു എന്നതും കേരളത്തിന്റെ മറ്റൊരു നേട്ടമാകുന്നു. മാർച്ച് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് എന്നീ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റ കൊവിഡ് രോഗബാധ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം സംസ്ഥാനത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടിവരികയും ചെയ്യുന്നുണ്ട്.

അസൂയാവഹമായ ഈ നേട്ടത്തിന് പിന്നിൽ തീർച്ചയായും സർക്കാരും വിശ്രമമില്ലാത്ത പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആരോഗ്യപ്രവർത്തകരുമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകാതെ പകച്ചുനിൽക്കുമ്പോഴാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നത്‌.

ഒഡിഷ, ജാർഖണ്ഡ്, ചണ്ഡിഗർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ കൊവിഡ് രോഗപ്രതിരോധത്തിൽ കൈവരിച്ച നേട്ടങ്ങളും പ്രശംസ അർഹിക്കുന്നുണ്ടെന്നത് മറ്റൊരു കാര്യം. എന്നാൽ യഥാർത്ഥ വെല്ലുവിളി കേരളം നേരിടാൻ ഒരുങ്ങുന്നതേയുള്ളൂ എന്നതാണ് സത്യം. ഗൾഫ് രാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നും കേരളീയർ സ്വദേശത്തേക്ക് മടങ്ങിയെത്താൻ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.

മികച്ച രോഗപ്രതിരോധ സംവിധാനങ്ങളും ജാഗ്രതയും കൊണ്ടുമാത്രമേ ഈ ഈ വെല്ലുവിളിയെ സംസ്ഥാന സർക്കാരിന് ഫലപ്രദമായി പ്രഹരിക്കാനാകൂ. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ സർക്കാരും ആരോഗ്യ പ്രവർത്തരും തയ്യാറാക്കിയിട്ടുണ്ടെങ്കിലും വീണ്ടും സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടാനുള്ള സാദ്ധ്യത ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.