മാഡ്രിഡ്: കൊവിഡിനെത്തുടർന്ന് നിറുത്തിവച്ചിരിക്കുന്ന സ്‌പാനിഷ് ലാ ലിഗ ഫുട്ബാൾ മത്സരങ്ങൾ അടുത്തമാസം പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ലീഗ് ക്ളബായ ലെഗാനസിന്റെ പരിശീലകൻ ഹാവിയർ അഗ്യുറെയാണ് ജൂൺ 20 മുതൽ ജൂലായ് 26 വരെയുള്ള അഞ്ചാഴ്ചകളിലായി ബാക്കിയുളള മത്സരങ്ങൾ നടത്തിത്തീർക്കുമെന്ന് അറിയിച്ചത്. ഒൗദ്യോഗിക വൃത്തങ്ങളിൽ നിന്നാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും അഗ്യുറെ പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ ലാ ലിഗ അധികൃതർ ഒൗദ്യോഗിക അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.
എല്ലാ ക്ളബുകൾക്കും 11മത്സരങ്ങൾ വീതം ശേഷിക്കവേയാണ് മാർച്ച് പകുതിയോടെ ലാ ലിഗ നിറുത്തിവയ്ക്കേണ്ടിവന്നത്.
ശനിയും ഞായറും മാത്രമല്ല ബുധനും വ്യാഴവും കളിയുണ്ടായിരിക്കും.
കഴിഞ്ഞ ദിവസങ്ങളിലായി എല്ലാ ക്ളബുകളിലെയും കളിക്കാരെയും സ്റ്റാഫുകളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
നെഗറ്റീവ് ആയ ക്ളബുകളിലെ താരങ്ങൾക്ക് പരിശീലനം ആരംഭിക്കാൻ അനുമതിയും നൽകി.
ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസി അടക്കമുള്ളവർ മാസ്ക് ധരിച്ച് ഗ്രൗണ്ടിൽ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ലെഗാനസിന്റെ കളിക്കാരെല്ലാം നെഗറ്റീവാണെന്നും തങ്ങൾ ഇന്നുമുതൽ ട്രെയ്നിംഗിനിറങ്ങുമെന്നും അഗ്യൂറെ പറഞ്ഞു.