riyadh-

കോഴിക്കോട്: വന്ദേഭാരത് മിഷനിൽ സൗദി അറേബ്യയിൽ നിന്നുള്ള ആദ്യവിമാനം കരിപ്പൂരിലെത്തി.152 അംഗസംഘത്തിൽ 84 ഗര്‍ഭിണികളും 22 കുട്ടികളുമാണുള്ളത്. സൗദി സമയം ഉച്ചക്ക് 12.45ന് റിയാദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് പറന്നുയർന്ന എയര്‍ ഇന്ത്യയുടെ എ ഐ 922 വിമാനം രാത്രി എട്ടിനാണ് കരിപ്പൂരിൽ എത്തിയത്. ബോഡി, ലഗേജ്, ചെക്ക് ഇന്‍, എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകളും നടത്തിയാണ് പ്രവാസികളെ വിമാനത്തില്‍ കയറ്റിയത്. തെര്‍മല്‍ ക്യാമറ സ്കാനിങ് ടെസ്റ്റും സാധാരണ രീതിയിലെ ശരീരോഷ്മാവ് പരിശോധനയുമാണ് നടത്തിയത്.

148 മുതിര്‍ന്നവരും നാല് കൂട്ടികളുമാണ് വിമാനത്തിലുള്ളത്. പുരുഷന്മാര്‍ - 45, സ്ത്രീകള്‍ - 103. സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ളവരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ 10 പേരുമാണ് ഇന്നത്ത വിമാനത്തില്‍ എത്തിയത്. ഇരുപത് പേര്‍ കോഴിക്കോട് സ്വദേശികളാണ്. ഇതില്‍ 12 ഗര്‍ഭിണികളും പത്ത് വയസ്സിന് മേല്‍ താഴേയുള്ള അഞ്ച് കുട്ടികളും കുട്ടികളും ഉള്‍പ്പെടും. മുംബയിലേയ്ക്ക് യാത്രക്കാരില്ലാതെ വിമാനം മടങ്ങും.

വിസിറ്റിങ് വിസയില്‍ വന്ന് കുടുങ്ങി കിടക്കുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടു ഫൈനല്‍ എക്സിറ്റില്‍ മടങ്ങുന്നവര്‍, എന്നീ യാത്രക്കാരും വിമാനത്തിലുണ്ട്. യാത്രക്കാര്‍ക്ക് റാപിഡ് ടെസ്റ്റ് നടത്തിയിട്ടില്ല. എയ്റോ ബ്രിഡ്ജില്‍വെച്ച് യാത്രക്കാരെ തെര്‍മ്മല്‍ പരിശോധനക്ക് വിധേയരാക്കും. വിവര ശേഖരണത്തിനു ശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കും. ആരോഗ്യ പ്രശ്നങ്ങളുള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഗര്‍ഭിണികള്‍, കുട്ടികള്‍, 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ ചികിത്സയ്ക്കെത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും. മറ്റുള്ളവരെ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിന് വിധേയരാക്കും.

കൊവിഡ് പ്രതിസന്ധിയില്‍ സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി പ്രകാരമുള്ള ആദ്യ വിമാനമാണ് റിയാദില്‍ നിന്ന് കരിപ്പൂരില്‍ എത്തിയത്. .