അഹമ്മദാബാദ്: ജനുവരിയിൽ ടെന്നിസ് അക്കാഡമി സന്ദർശിക്കാനായി ഇന്ത്യയിലെത്തിയതായിരുന്നു മാൾഡോവയിൽ നിന്നുള്ള ടെന്നിസ് താരം ദിമിത്രി ബാസ്കോവ്. കൊവിഡ് വ്യാപനത്തെത്തെുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ തുടരാൻ നിർബന്ധിതനായി. ഈ സാഹചര്യത്തിൽ അഹമ്മദാബാദിൽ ലോക്ഡൗൺ മൂലം ബുദ്ധിമുട്ടിലായ പാവപ്പെട്ടവരെ സഹായിക്കാൻ സന്നദ്ധനായി മുന്നോട്ടുവന്നിരിക്കുകയാണ് 25കാരൻ. എയ്സ് ടെന്നിസ് അക്കാദമിയിൽ വെച്ച് പ്രദേശത്തെ ചേരികളിലും ഹോട്ട്സ്പോട്ടുകളിലും കഴിയുന്ന പാവങ്ങൾക്ക് വിതരണം ചെയാനുള്ള ഭക്ഷണ സാധനങ്ങളും റൊട്ടിയും ചോറും മറ്റും തയ്യാറാക്കുന്ന സംഘത്തിനൊപ്പം തിരക്കിലാണ് ബാസ്കോവിപ്പോൾ. സുഹൃത്തായ പ്രമേശ് മോദിയോടൊപ്പം ചേർന്നാണ് താരം സൽപ്രവർത്തിക്ക് മുന്നിട്ടിറങ്ങിയത്. ദിവസേന 100 മുതൽ 300 പാക്കറ്റ് ഭക്ഷണം വരെ ഇവർ വിതരണം ചെയ്യുന്നുണ്ട്. ഡേവിസ് കപ്പിൽ രണ്ടുതവണ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച ബാസ്കോവ് വിംബിൾഡണിൽ മുൻനിര വനിത താരമായ സിമോണ ഹാലപ്പിൻെറ പങ്കാളിയായിരുന്നു. ബാസ്കോവിൻെറ പ്രവർത്തി ഗുജറാത്തി പത്രങ്ങളിൽ വൻ വാർത്തയാണ്. ഇവർ തയാറാക്കുന്ന ഭക്ഷണപാക്കറ്റുകൾ അഹ്മദാബാദ് മുനിസിപാലിറ്റി ജീവനക്കാരാണ് വിതരണം ചെയ്യുന്നത്. ഡോക്ടർ ദമ്പതിമാരായ ബാസ്കോവിൻെറ മാതാപിതാക്കൾ മോസ്കോയിലാണ് താമസം. കോവിഡ് മുക്തനായ പിതാവ് നിലവിൽ അവിടെ ആംബുലൻസ് സർവീസിൽ പ്രവർത്തിക്കുകയാണ്.