pic

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അറുപതിനായിരത്തിലേക്ക്.ഇതുവരെ 59,662പേർക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്. പുതിയതായി 3320 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1981 പേരാണ് രോ​ഗം ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേരാണ് മരണത്തിന് കീഴടങ്ങിയത്.

കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് 39834 പേരാണ്. ഇതുവരെ 17847 പേർ രോ​ഗമുക്തി നേടിയതായാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.എന്നാൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കൊവിഡ് നിയന്ത്രണവിധേയമായെങ്കിലും ഡൽഹിയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗികളുടെ എണ്ണം കൂടുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ചെന്നൈയിലും കൊവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്.


മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 19,000 കടന്നു. ഇന്നലെ മാത്രം 1089 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 19,063 ആയി. ഇന്ന് 37 പേ‍രാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 731 ആയി ഉയർന്നു. ഇതുവരെ 3470 പേർ‍ക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുംബയിൽ രോഗികളുടെ എണ്ണം 11967 ൽ എത്തി. ധാരാവിയിൽ മാത്രം 25 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് രോഗികളുടെ എണ്ണം 808 ആയി. 26 പേരാണ് ധാരാവിയിൽ ഇതുവരെ മരിച്ചത്.

ഡൽഹിയിലെ കൊവിഡ് മരണത്തിന്റെ കണക്കുകളിൽ അന്തരമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സർക്കാരിന്റെയും ആശുപത്രികളുടെയും കണക്കുകളിലാണ് അന്തരം കണ്ടെത്തിയത്. ഡൽഹി സർക്കാരിന്റെ കണക്ക് പ്രകാരം 66 പേരാണ് രോഗം ബാധിച്ച് മരിച്ചത്. എന്നാൽ ആശുപത്രികളിലെ രേഖകൾ പ്രകാരം 116പേർ മരിച്ചു. ലോക്നായക്, ആർഎംഎൽ, ലേഡി ഹാർഡിങ് മെഡിക്കൽ കോളജ്, എയിംസ് എന്നീ ആശുപത്രികളിലെ കണക്കുകൾ ആണ് പുറത്തുവന്നത്.


അതേസമയം രാജ്യത്ത് കൊവിഡ് രോ​ഗത്തിൽ നിന്ന് മുക്തരാകുന്നവരുടെ നിരക്ക് ഉയരുകയാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. 29.36 ശതമാനമാണ് നിലവിലെ രോ​ഗമുക്തി നിരക്ക്. 216 ജില്ലകൾ ഇതിനോടകം കൊവിഡ് മുക്തമായെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ ഇന്നലെ പത്തുപേരാണ് രോഗമുക്തരായത്.