covid-19

പാലക്കാട്: വാളയാർ ചെക്പോസ്റ്റിൽ നാട്ടിലേക്ക് മടങ്ങുന്ന നിരവധി മലയാളികൾ കുടുങ്ങിക്കിടക്കുന്നു. മണിക്കൂറുകളായി നൂറ് കണക്കിനാളുകളാണ് കുടുങ്ങിയത്. നിയന്ത്രണം ശക്തമാക്കിയതോടെ പാസ് ഇല്ലാതെ വരുന്നവരെ കടത്തിവിടേണ്ടെന്നാണ് തീരുമാനം.

ഇനി പാസ് കിട്ടില്ലെന്ന് ഭയന്ന് വരുന്നവരാണ് ഇത്തരക്കാരിൽ അധികവും. തിരിച്ച് തമിഴ്‌നാട്ടിലേക്ക് പോകാനും സാധിക്കുന്നില്ല. ചിലരെ നേരത്തെ തമിഴ്നാട് അതിർത്തിയിൽ പൊലീസ് വിരട്ടിയോടിച്ചു. ഇപ്പോൾ മന്ത്രി എ.കെ ബാലന്റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്.

പാസ് ഇല്ലാതെ അതിർത്തിയിലെത്തിയവരെ കേരളത്തിലേക്ക് കടത്തില്ലെന്ന് വയനാട് ജില്ലാ കളക്ടർ ആവർത്തിച്ചു. പാസ് ഇല്ലാത്തവരെ അതിർത്തിയായ മൂലഹള്ളിയിൽ തടയുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേസമയം, ഭക്ഷണവും വെള്ളവും കിട്ടാതെ നൂറുകണക്കിന് പേർ കഷ്‌ടപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു