ദുബായ്: ദുബായിൽ ചെറിയ രോഗ ലക്ഷണങ്ങളുള്ളതും പ്രകടമായ ലക്ഷണങ്ങളില്ലാത്തതുമായ കൊവിഡ് രോഗികൾക്ക് വീട്ടിൽ തന്നെ ഐസൊലേഷനിൽ തുടരാമെന്ന് ദുബായ് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റിയുമായി ചേർന്ന് ആരോഗ്യവകുപ്പ് സർക്കുലർ പുറത്തിറക്കി.
ചുമ, തൊണ്ട വേദന, തലവേദന, പേശി വേദന, ക്ഷീണം തുടങ്ങിയവയാണ് ചെറിയ
രോഗലക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആശുപത്രികളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് കൊണ്ടാണ് മാർഗനിർദ്ദേശങ്ങൾ പുതുക്കുന്നതെന്ന് ദുബായ് കൊവിഡ് ടാസ്ക് ഫോഴ്സിലെ ഡോക്ടറായ ആദിൽ മുഹമ്മദ് യാസിൻ അൽ സിസി പറഞ്ഞു.
പുതുക്കിയ നിർദ്ദേശങ്ങൾ പ്രകാരം കൊവിഡ് രോഗികളെ അഞ്ചായാണ് തരം തിരിച്ചിരിക്കുന്നത്. പ്രകടമായ രാേഗ ലക്ഷണം ഇല്ലാത്തവർ, ചെറു രോഗ ലക്ഷണമുള്ളവർ, മോഡറേറ്റ്, സിവിയർ, ക്രിട്ടിക്കൽ എന്നിങ്ങനെയാണ് ഈ വേർതിരിവ്.
ഒന്നാമത്തെയും രണ്ടാമത്തെയും വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വീടുകളിൽ ഐസലേഷനിൽ ഇരിക്കുകയോ ആശുപത്രികളോട് സമീപമുള്ള ഹോട്ടലുകളിലെ ക്വാറൻ്റൈൻ മുറികളിൽ താമസിക്കുകയോ ചെയ്യാം. എല്ലാ പ്രധാന ആശുപത്രികളും തങ്ങളുടെ കെട്ടിടത്തിനോട് ചേർന്നുള്ള ഹോട്ടലുകളിൽ ക്വാറൻ്റൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.